വികസന പദ്ധതിയായി കാണിച്ചത് ബംഗാളിലെ ഫ്ലൈ ഓവർ? യോഗി സര്‍ക്കാരിന്റെ പരസ്യം വിവാദത്തില്‍
യോഗി മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ യഥാർത്ഥ വികസനത്തെ കുറിച്ച് മനസ്സിലാക്കിയതോയെന്ന് ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീം പരിഹസിച്ചു.
ദില്ലി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ദിനപത്രത്തിലെ പരസ്യം വിവാദത്തില്‍. ഉത്തർപ്രദേശിലെ വികസന പദ്ധതിയായി കാണിച്ചിരിക്കുന്നത് പശ്ചിമ ബംഗാളിലെ മാ ഫ്ലൈ ഓവറാണെന്നാണ് ആരോപണം. യോഗി മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ യഥാർത്ഥ വികസനത്തെ കുറിച്ച് മനസ്സിലാക്കിയതോയെന്ന് ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീം പരിഹസിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദർശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസ്സിലായതെന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിർഹാദ് ഹക്കീമും ട്വീറ്റ് ചെയ്തു. യുപിയുടെ പരിവർത്തനമെന്നത് ബംഗാളിലെ അടിസ്ഥാനസൗകര്യങ്ങളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്നാണ് ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയുടെ പരിഹാസം. ഇരട്ട എഞ്ചിൻ മോഡൽ പൂർണമായി തകർന്നു. ബിജെപിയുടെ ശക്തമായ സംസ്ഥാനത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമായെന്നും അഭിഷേക് ബാനർജി വിമർശിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona