ഫൈസബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഇനി അയോധ്യകാണ്ഡ്
1874 ൽ ഉദ്ഘാടനം ചെയ്ത ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ നോർതേൺ റെയിൽവേ സോണിനു കീഴിലാണ്.
ലക്നോ: ഉത്തർപ്രദേശിലെ ഫൈസാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് അയോധ്യകാണ്ഡ് എന്നാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചത്. തീരുമാനമെടുത്തത് മുഖ്യമന്ത്രിയാണെന്നും ട്വീറ്റിൽ പറയുന്നു. ഇതിനു പിന്നിലെ പേര്മാറ്റത്തിനു കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു മറ്റൊരു ട്വിറ്റർ സന്ദേശവും പുറത്തുവന്നു. വിജ്ഞാപനത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകമാത്രമായിരുന്നു-ട്വീറ്റിൽ വിശദീകരിക്കുന്നു.
1874 ൽ ഉദ്ഘാടനം ചെയ്ത ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ നോർതേൺ റെയിൽവേ സോണിനു കീഴിലാണ്. 2018 ൽ ഫൈസാബാദ് ജില്ലയുടെ പേര് സംസ്ഥാനസർക്കാർ അയോധ്യ എന്നാക്കി മാറ്റിയിരുന്നു. അലാഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നും മുഗൾസരായി റെയിൽവേ ജംഗ്ഷന്റെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ എന്നാക്കിയും അന്നു മാറ്റിയിരുന്നു.
പ്രദേശത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പാരന്പര്യം പുനഃസ്ഥാപിക്കുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഈ തീരുമാനം എന്നാണ് ഉത്തർപ്രദേശിലെ പ്രതിപക്ഷം ആരോപിക്കുന്നത്.