30 ലക്ഷം രൂപയ്ക്ക് വേണ്ടി യുവതി ഭർത്താവിനെ കൊല്ലാനായി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി

മുംബെെ: 30 ലക്ഷം രൂപയ്ക്ക് വേണ്ടി യുവതി ഭർത്താവിനെ കൊല്ലാനായി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി.അമിത ഫോൺ ഉപയോ​ഗം ചോദ്യം ചെയ്തതിനാണ് ഭർത്താവിനെ കൊല്ലാനായി ​യുവതി ഗുണ്ടകളുമായി കരാറിലേര്‍പ്പെട്ടത്. 44കാരനായ ശങ്കര്‍ ഗെയ്ക്ക്‌വാദിനെയാണ് ​ഗുണ്ടകളുമായി ചേർന്ന് ഭാര്യ ആശ കൊലപ്പെടുത്തിയത്. മുംബെെ കല്യാൺ സ്വദേശിയാണ് ശങ്കർ. 

കഴിഞ്ഞ മെയ് 18 ന് ഭർത്താവ് ശങ്കറിനെ കാണാനില്ലെന്ന് പറഞ്ഞ് ആശ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്. മെയ് 21 ന് ബദ്‌ലാപുരയിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശയോടൊപ്പമുണ്ടായിരുന്ന സംഘത്തിലെ മുഖ്യ കണ്ണിയായ ഹിമാന്‍ഷു ദുബെയിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്തുന്നതിനുള്ള 30 ലക്ഷത്തിന്റെ അഡ്വാന്‍സ് തുകയായ 4 ലക്ഷം രൂപ യുവതി ഹിമാന്‍ഷുവിനാണ് നല്‍കിയിരുന്നത്.നാലംഗ സംഘമാണ് കൃത്യം നടത്തിയത്. മെയ് പതിനെട്ടാം തീയതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന ശങ്കറിനെ ഗുണ്ടകള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.തുടർന്ന് ശങ്കറിനെ ഒരു ഒാട്ടോയിൽ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

ഇതിന് ശേഷം ശങ്കറിനെ ഇവര്‍ കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗുണ്ടകളുമായി ആശ ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ യുവതി സത്യം വെളിപ്പെടുത്തുകയായിരുന്നു.

തന്നെ കോള്‍ ചെയ്യുവാനും ഫോണില്‍ ചാറ്റ് ചെയ്യാനും ഭര്‍ത്താവ് സമ്മതിക്കാറില്ല. ഇതിനെ തുടര്‍ന്നാണ് ശങ്കറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ആശ പൊലീസിനോട് പറഞ്ഞു.എന്നാൽ ശങ്കറിനെ കൊലപ്പെടുത്താൻ കാരണം സ്വത്ത് തർക്കമാണെന്നാണ് ബന്ധുക്കൾ ആരോപിച്ചത്.