അന്വേഷണസംഘം ദേവെരകൊണ്ടയുടെ മൊഴിയെടുക്കും

ഹൈദരാബാദ്: തെലുഗു നടൻ വിജയ് ദേവെരകൊണ്ട ഇഡി ഓഫീസിൽ ഹാജരായി. അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തെന്ന കേസുമായി ബന്ധപ്പെട്ടാണ് നടൻ ഹാജരായത്. അന്വേഷണസംഘം ദേവെരകൊണ്ടയുടെ മൊഴിയെടുക്കും.

സമാന കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജും ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. പ്രകാശ് രാജിന് പുറമെ റാണ ദഗ്ഗുബതി, മഞ്ചു ലക്ഷ്മി എന്നിവരെയും ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തെന്നാരോപിച്ച് പ്രശസ്ത അഭിനേതാക്കളായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി എന്നിവരുൾപ്പെടെ 25 പ്രമുഖ സിനിമ താരങ്ങള്‍ക്കെതിരെയാണ് കേസ്. നിരവധി സെലിബ്രിറ്റികളും ഇന്‍ഫ്ലൂവെന്‍സര്‍മാരും വൻ തുകകള്‍ പ്രതിഫലം സ്വീകരിച്ച ശേഷം നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു കേസ്.