"മനുഷ്യരും, പശുക്കളും ഒരു പോലെ പ്രധാനപ്പെട്ടതാണ്. രണ്ട് വിഭാഗത്തിനും പ്രകൃതിയില്‍ അവരുടെതായ ദൗത്യം നിര്‍വഹിക്കാനുണ്ട്"

ലഖ്നൗ: മനുഷ്യനും പശുവും ഒരു പോലെ പ്രധാനപ്പെട്ടതാണെന്നും, ഇരുവര്‍ക്കും സംരക്ഷണം നല്‍കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദില്ലി ഉത്തര്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപം കഴിഞ്ഞ മാസം ജനക്കൂട്ടം ഒരാളെ പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു യുപി മുഖ്യന്‍.

മനുഷ്യരും, പശുക്കളും ഒരു പോലെ പ്രധാനപ്പെട്ടതാണ്. രണ്ട് വിഭാഗത്തിനും പ്രകൃതിയില്‍ അവരുടെതായ ദൗത്യം നിര്‍വഹിക്കാനുണ്ട്. അതിനാല്‍ തന്നെ അവയെല്ലാം സംരക്ഷിക്കപ്പെടണം ആദിത്യനാഥ് സീ ന്യൂസിനോട് പറഞ്ഞതായി മൈ നേഷന്‍ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിന് ഒപ്പം തന്നെ ഇപ്പോള്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പ്രതിപക്ഷം അമിത പ്രധാന്യം നല്‍കുന്നുവെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ച് പറയുന്നവര്‍ക്ക് 1984നെക്കുറിച്ച് എന്താണ് പറയാനുള്ളത്. ഇന്ദിരഗാന്ധി വധത്തിന് ശേഷം നടന്ന സിഖ് വിരുദ്ധ കലാപത്തെ ഉന്നയിച്ചാണ് യോഗി ആദിത്യനാഥ് പ്രതിരോധം തീര്‍ക്കുന്നത്.

ഇത് കൂടാതെ, ആള്‍ക്കൂട്ട കൊല തടയുക എന്നത് ഒരോ സമുദായത്തിന്‍റെയും മതത്തിന്‍റെയും കടമയാണെന്നും. എല്ലാ മതങ്ങളും എല്ലാമതങ്ങളുടെയും വികാരങ്ങളെ ബഹുമാനത്തോടെ കാണണമെന്നും യുപി മുഖ്യന്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.