മോസ്കോ നഗരത്തിലെ നാല് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഒറ്റ ദിവസം 71 ഡ്രോണുകൾ അയച്ചെന്നും ഇവയെല്ലാം റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തകർത്തെന്നും റഷ്യ അവകാശപ്പെട്ടു

മോസ്കോ: റഷ്യയിലെ മോസ്കോ നഗരത്തിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് യുക്രൈന്‍റെ അതിശക്ത ഡ്രോൺ ആക്രമണം. മോസ്കോയിലെ തന്ത്രപ്രദാനമായ 4 വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് 11 ഡ്രോണുകൾ യുക്രൈൻ തൊടുത്തെന്നും എല്ലാം തകർത്തെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി. ഒരു മണിക്കൂറിനുള്ളിലാണ് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള 11 ഡോണുകളുടെ ആക്രമണമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊത്തം 71 ഡ്രോണുകൾ ഇന്ന് മാത്രം റഷ്യയിലേക്ക് യുക്രൈൻ അയച്ചെന്നും റഷ്യൻ വ്യോമപ്രതിരോധ സംവിധാനം എല്ലാം വീഴ്ത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. യുക്രൈൻ അധിനിവേശത്തിന്‍റെ നാലാം വാർഷികത്തിന് രണ്ട് നാൾ മാത്രം ശേഷിക്കെയാണ് റഷ്യക്കെതിരായ അതിശക്ത ആക്രമണമെന്നത് ശ്രദ്ധേയമാണ്.

Add Asianetnews as a Preferred SourcegooglePreferred

ആർക്കും പരിക്കില്ല

മോസ്കോയിലേക്ക് യുക്രൈൻ ഡ്രോണാക്രണം ശക്തമാക്കിയ സാഹചര്യത്തിൽ മോസ്കോയിലെ നാല് എയർപോർട്ടുകളുടെ പ്രവർത്തനം ഒരു മണിക്കൂറോളം നിർത്തിവച്ചിരുന്നു. സുരക്ഷ ഭീഷണി മറികടന്നെന്നും വിമാനത്താവളങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്നും ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും റഷ്യ അറിയിച്ചു.