മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കുക, നഷ്ടപരിഹാരം നൽകുക, ബംഗ്ലാദേശ് വ്യോമസേന കാലഹരണപ്പെട്ട പരിശീലന വിമാനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളോടെ വിദ്യാർഥികൾ പ്രതിഷേധിച്ചു
ധാക്ക: യുദ്ധവിമാനം പരിശീലന പറക്കലിനിടെ സ്കൂളിന് മീതെ പതിച്ചുണ്ടായ അപകടത്തിൽ കണ്ണീരണിഞ്ഞ് ബംഗ്ലാദേശ്. അപകടത്തിൽ 25 സ്കൂൾ കുട്ടികളടക്കം 31 പേർക്കാണ് ജീവൻ നഷ്ടമായത്. 171 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ചൈനീസ് നിർമിത എഫ് 7 വിമാനമാണ് തകർന്നു വീണത്. ധാക്കയുടെ വടക്കൻ മേഖലയിലുള്ള മൈൽസ്റ്റോൺ സ്‌കൂളിലേക്കാണ് വിമാനം പതിച്ചത്. അപകടത്തിൽ പരിക്കേറ്റ കൂടുതൽ വിദ്യാർഥികളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ സ്കൂളിലെ വിദ്യാർഥികളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അപകടത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുക, പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കുക, അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ബംഗ്ലാദേശ് വ്യോമസേന കാലഹരണപ്പെട്ടതും സുരക്ഷിതമല്ലാത്തതുമായ പരിശീലന വിമാനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളോടെയായിരുന്നു പ്രതിഷേധം.
വിശദ വിവരങ്ങൾ
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നുവീണത്. പതിവു പരിശീലനത്തിന്റെ ഭാഗമായി കുര്‍മിറ്റോലയിലെ ബംഗ്ലാദേശിന്റെ വ്യോമതാവളമായ ബീര്‍ ഉത്തം എ കെ ബന്ദേക്കറില്‍നിന്ന് പറന്നുയര്‍ന്നതായിരുന്നു വിമാനം. നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. യന്ത്ര തകരാറാണ് വിമാനം തകരാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തേക്ക് ഓടിയപ്പോൾ തീപിടിച്ച ശരീരവുമായി ഭയന്നോടുന്ന കുട്ടികളെയാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തീ കെടുത്താൻ ശ്രമിക്കുമ്പോൾ ആളിപ്പടരുകയായിരുന്നു. കണ്‍മുന്നിൽ വിദ്യാർത്ഥികൾക്ക് പൊള്ളലേൽക്കുമ്പോൾ നിസ്സഹായരായി നിൽക്കേണ്ടി വന്നുവെന്ന് അധ്യാപകർ പറയുന്നു. വിമാനത്തിന് യന്ത്രത്തകരാറുണ്ടായതോടെ ജനവാസം കുറഞ്ഞ പ്രദേശത്ത് ലാൻഡിങിന് ശ്രമിക്കുമ്പോഴാണ് തകർന്നു വീണതെന്ന് ബംഗ്ലാദേശ് വ്യോമസേന ഇറക്കിയ കുറിപ്പിൽ വിവരിച്ചത്.
