കാബൂളില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം; ഒരു കുട്ടി മരിച്ചെന്ന് അഫ്ഗാന്‍ പൊലീസ്
കാബൂളിൽ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് ആക്രമണം.
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിൽ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം. വിമാനത്താവളം ലക്ഷ്യമാക്കി സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ ഉന്നംവച്ച ഡ്രോണ്‍ ജനവാസമേഖലയില്‍ പതിക്കുകയായിരുന്നു. റോക്കറ്റാക്രമണത്തിൽ ഒരു കുട്ടി മരിച്ചതായി അഫ്ഗാൻ പൊലീസ് സ്ഥിരീകരിച്ചു.
കാബൂളിൽ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് ആക്രമണം. ഡ്രോണ്‍ ആക്രമണത്തിന് പിന്നിൽ യുഎസ് ആണെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിന് സമീപം നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് യുഎസ് വക്താവ് വ്യക്തമാക്കി. കാബൂൾ വിമാനത്താവളത്തിന് സമീപം ആക്രമണത്തിന് പദ്ധതിയിട്ട ഭീകരനെ ആക്രമണത്തിൽ കൊലപ്പെടുത്തിയതായി യുഎസ് അറിയിച്ചു. വാഹനത്തിൽ വലിയ അളവിൽ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി യുഎസ് വക്താവ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി 31ന് അവസാനിക്കാനിരിക്കെയാണ് ആക്രമണം. അതേസമയം, താലിബാൻ തടഞ്ഞുവച്ചിരിക്കുന്ന 20 പേരെ തിരികെ എത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona