കാബൂൾ വിമാനത്താവളത്തിലെ ഐഎസ് ചാവേറാക്രമണം: കൊല്ലപ്പെട്ടവർ 103 ആയി
13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടവരിൽ ഉണ്ട്. അമേരിക്കയെ ആക്രമിച്ചവർക്ക് മാപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്‌ഫോടനത്തിൽകൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടവരിൽ ഉണ്ട്. അമേരിക്കയെ ആക്രമിച്ചവർക്ക് മാപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
പത്തു വർഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനിൽ അമേരിക്കയ്ക്ക് ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണ് ഇന്നലത്തേത്. സൈനികരുടെ മരണത്തിൽ കണ്ഠമിടറി മാധ്യമങ്ങളോട് സംസാരിച്ച യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്നാണ് പക്ഷേ കാബൂൾ വിമാനത്താവളത്തിൽഇരട്ട സ്ഫോടനം നടത്തിയ ഖൊറാസാൻ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർക്കു എന്ത് തിരിച്ചടി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ബൈഡൻ വ്യക്തമാക്കിയില്ല.
താലിബാനുമായി ശത്രുതയിലുള്ള ഖൊറാസാൻ ഇസ്ലാമിക്ക് സ്റ്റേറ്റ് അഫ്ഗാനും പാകിസ്ഥാനും ഉൾപ്പെടുന്ന വിശാല മതരാഷ്ട്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൊടുംഭീകര സംഘമാണ്. അഫ്ഗാനിൽ അടുത്തിടെ സ്‌കൂളുകളിൽ അടക്കം നടന്ന ഒട്ടുമിക്ക ഭീകരാക്രമണങ്ങൾക്കു പിന്നിലും ഇസ്ലാമിക്ക് സ്റ്റേറ്റ് ആയിരുന്നു. ഇന്നലത്തെ സ്‌ഫോടനത്തിൽ പരിക്കേറ്റ 150 ലേറെ പേരിൽ പലരുടെയും നില ഗുരുതരമാണ്.
ചാവേർ സ്‌ഫോടനത്തെ ലോകരാജ്യങ്ങൾ അപലപിച്ചു. കാബൂൾ വിമാനത്താവളം ശവപ്പറമ്പായതോടെമുപ്പതോളം രാജ്യങ്ങൾ നടത്തിവന്ന പൗരന്മാരെ ഒഴിപ്പിക്കൽ പ്രതിസന്ധിയിലായി. എന്നാൽ, ദുഷ്കരമെങ്കിലും ഒഴിപ്പിക്കൽ തുടരുമെന്ന് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ പ്രഖ്യാപിച്ചു. വിമാനത്താവളത്തിൽ ഇനിയും സ്‌ഫോടനങ്ങൾ ഉണ്ടാകുമെന്നാണ് സി ഐ എ മുന്നറിയിപ്പ് .
അഫ്ഗാന്റെ അന്താരാഷ്ട്ര കായികതാരങ്ങളെ രാജ്യത്തിന് പുറത്തേയ്ക്ക് മാറ്റാൻ ഫിഫ ശ്രമിക്കുകയാണ്.
എന്നാൽ ഇത് അത്ര എളുപ്പമാവില്ലെന്നാണ് സൂചന. 50 അഫ്ഗാൻ വനിതാ കായികതാരങ്ങളെ ഓസ്‌ട്രേലിയ നേരത്തെ ഒഴിപ്പിച്ചിരുന്നു.കാബൂളിൽ സ്ഥിതി മോശമാകുന്നത് അറിഞ്ഞിട്ടും കരുതൽ നടപടി സ്വീകരിക്കാതിരുന്ന ജോ ബൈഡന്റെ നടപടി അമേരിക്കയിൽ വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 12 ദിവസത്തിനിടെ അഫ്ഗാനിൽ നിന്ന് അമേരിക്ക ഒഴിപ്പിച്ചത്
പതിനായിരം പേരെയാണ് . രാജ്യത്തിന് പുറത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാ അഫ്ഗാനികളെയും രക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് വൈറ്റ് ഹൌസ് വക്താവ് തുറന്നു പറഞ്ഞു.