ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തിയാൽ എണ്ണ ടെർമിനലുകൾ ആക്രമിക്കുമെന്നും ഭീഷണി
ടെഹ്റാൻ: ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്കയുടെ കനത്ത ആക്രമണം. അവിടെയുള്ള സൈനിക കേന്ദ്രങ്ങളെ പൂർണമായും ഉന്മൂലനം ചെയ്തെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ എണ്ണ ടെർമിനലുകൾ സുരക്ഷിതമാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം ഖാർഗ് ദ്വീപിൽ നിന്നാണ്. ഹോർമൂസിലൂടെയുള്ള കപ്പൽ സഞ്ചാരം ഇറാൻ തടഞ്ഞാൽ ഖാർഗിലെ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ മടിക്കില്ലെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. അതിനിടെ യുഎസ്എസ് ട്രോപ്പോളി മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടു. ഇറാനോട് കീഴടങ്ങാൻ ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ സൈന്യം ആയുധം താഴെവെയ്ക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളെ യുഎസ് നാവികസേന ഉടൻ അകമ്പടി സേവിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇറാന് താക്കീതുമായി ട്രംപ്
ലോകം ഇതുവരെ അറിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തവും സങ്കീർണ്ണവുമായ ആയുധങ്ങളാണ് തങ്ങളുടെ പക്കലുള്ളതെന്ന് ട്രംപ് പറഞ്ഞു. പക്ഷേ മാന്യത കാരണം ദ്വീപിലെ എണ്ണയടക്കം അടിസ്ഥാന സൗകര്യങ്ങൾ തുടച്ചുനീക്കാൻ തീരുമാനിച്ചില്ല. എന്നിരുന്നാലും ഇറാൻ അല്ലെങ്കിൽ മറ്റാരെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിൽ ഇടപെടാൻ എന്തെങ്കിലും ചെയ്താൽ, ഉടൻ തന്നെ ഈ തീരുമാനം പുനഃപരിശോധിക്കും എന്നാണ് ട്രംപിന്‍റെ ഭീഷണി. യുഎസ് ആക്രമിക്കാൻ തീരുമാനിച്ചാൽ പ്രതിരോധിക്കാനുള്ള കഴിവ് ഇറാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന് ഒന്നും ചെയ്യാൻ കഴിയില്ല, ഇറാന്റെ കൈവശം ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയെയോ മിഡിൽ ഈസ്റ്റിനെയോ ലോകത്തെയോ ഭീഷണിപ്പെടുത്താനുള്ള കഴിവും ഇറാന് ഉണ്ടാകില്ല. ഇറാന്റെ സൈന്യവും ഈ ഭരണകൂടവുമായി ബന്ധപ്പെട്ട മറ്റുള്ളവരും ആയുധങ്ങൾ താഴെ വെച്ച് അവരുടെ രാജ്യത്ത് അവശേഷിക്കുന്നത് സംരക്ഷിക്കുന്നതാണ് ബുദ്ധിപരമെന്നും ട്രംപ് പറഞ്ഞു.


