വിമത ഗ്രൂപ്പായ എച്ച് ടി എസ് അധികാരം പിടിച്ച സിറിയയിലെ സ്ഥിതി സസൂക്ഷ്മം വീക്ഷിച്ച് അറബ് രാജ്യങ്ങൾ

ദില്ലി: സിറിയയിലെ സംഭവവികാസങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നതായി അറബ് രാഷ്ട്രങ്ങൾ. ജനങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും രാഷ്ട്രങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. അതേസമയം, സിറിയൻ അതിർത്തിയിലെ ബഫർസോണിലെ ഇസ്രയേൽ ഇടപെടലിനെ ഖത്തർ അപലപിച്ചു.

സിറിയയിൽ ഐക്യവും സഹവർത്തിത്വവും നിലനിർത്താനാണ് സൗദി ആഹ്വാനം ചെയ്തത്. ദേശീയ സ്ഥാപനങ്ങളും സംവിധാനങ്ങളും തകർക്കപ്പെടാതിരിക്കാനും രക്തച്ചൊരിച്ചിലൊഴിവാക്കാനും സ്വീകരിച്ച സമീപനങ്ങളിൽ സൗദി സംതൃപ്തി രേഖപ്പെടുത്തി. സിറിയൻ ജനതയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതിനൊപ്പം രാജ്യം ഭിന്നിപ്പിലേക്കും അനിശ്ചിതത്വങ്ങളിലേക്കും നീങ്ങാതിരിക്കാനും സൗദി മുൻകരുതൽ സ്വീകരിക്കുന്നു. ഇതിനായി സിറിയയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ ഒഴിവാക്കി നിർത്താൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും സൗദി നിലപാട് വ്യക്തമാക്കി.

സിറിയയുടെ ഐക്യത്തിനും പരമാധികാരത്തിനുമായി പിന്തുണ അറിയിച്ചാണ് യുഎഇയുടെയും നിലപാട്. ജനങ്ങളുടെ സുരക്ഷയക്കും സ്ഥിരതയ്ക്കുമാണ് മുൻഗണന. ദേശീയ സ്ഥാപനങ്ങളെയും സിവാധനങ്ങളെയും സംരക്ഷിക്കണമെന്നും യുഎഇ ആഹ്വാനം ചെയ്തു. സിറിയയിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകിയ പ്രതിപക്ഷ കക്ഷികളുടെ നിലപാടിനെ ഖത്തർസ്വാഗതം ചെയ്തു. അതേസമയം, അതിർത്തിയോട് ചേർന്ന ബഫർസോണിൽ ഇസ്രയേൽ നടത്തിയ ഇടപെടലിനെ ഖത്തർ അഫലപിച്ചു. അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു. സിറിയയിൽ രാഷ്ട്രീയ മാറ്റം സമാധാനപരമായിരിക്കണമെന്നും ഖത്തർ നിലപാട് വ്യക്തമാക്കി.