ആർട്ടെമിസ് 2 ദൗത്യസംഘം അപ്പോളോ 13-ന്റെ റെക്കോർഡ് മറികടന്നു. ഒറയണ്‍ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പ്രവേശിച്ചതോടെ, ദൗത്യം നിർണായക ഘട്ടത്തിലെത്തി.
ഫ്ലോറിഡ: ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡിട്ട് ആർട്ടെമിസ് 2 സംഘം. അപ്പോളോ 13 സംഘത്തിന്റെ റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്. 1970 ഏപ്രിൽ 14ലെ റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്. ചന്ദ്രനിൽ നിന്ന് 20,000 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് ഒറയണ്‍ എന്ന പേടകമുള്ളത്.
ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്നിരിക്കുകയാണ് ആർട്ടെമിസ് 2 ദൗത്യം. ഭൗമ പരിക്രമണപഥം വിട്ട് ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിലേക്ക് കടന്നു. പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചത് ഇന്നാണ്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തിയത്.
ഇനി ചന്ദ്രൻ്റെയുമപ്പുറത്ത് നിന്ന് ദൗത്യസംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കാണും. ഇന്ന് അർദ്ധരാത്രിക്ക് ശേഷം സംഘം ചാന്ദ്ര നിരീക്ഷണം തുടങ്ങും. ഏപ്രിൽ 7ന് പുലർച്ചെ 4:14ന് പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം നഷ്ടപ്പെടും. ഒറയോൺ ചന്ദ്രന്റെ പിന്നിലേക്ക് പോകുന്നതിനാലാണ് ഇത്. നാൽപ്പത് മിനുട്ടോളം പേടകവും ഭൂമിയും തമ്മിൽ ബന്ധമുണ്ടാകില്ല. ഈ സമയം ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഭൂമി അസ്തമിക്കുന്നതും ഉദിക്കുന്നതും യാത്രികർ കാണും. ദൗത്യത്തിന്റെ ഏഴാം ദിനം പകുതി കഴിയുമ്പോൾ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് തുടക്കമാകും. എട്ടാം നാൾ പേടകത്തെ വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലാക്കും. ഒമ്പതാം നാൾ തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പ്. പത്താം നാൾ ഭൂമിയിലേക്ക് ഒറയോൺ വന്നിറങ്ങും.
ആശംസയുമായി അപ്പോളോ 8 സംഘാംഗം
ആർട്ടെമിസ് 2 സംഘത്തിന് ആശംസയുമായി അപ്പോളോ 8 സംഘാംഗം ജിം ലോവൽ. ആദ്യമായി ചന്ദ്രനെ ചുറ്റി വന്ന ദൗത്യമാണ് അപ്പോളോ 8. ആർട്ടെമിസ് സംഘം ഉറക്കമുണർന്നപ്പോൾ നാസ ആദ്യ കേൾപ്പിച്ചത് ജിമ്മിന്റെ ആശംസയാണ്. തന്റെ പഴയ ചുറ്റുവട്ടത്തിലേക്ക് നിങ്ങൾക്ക് സ്വാഗതമെന്ന് ജിം പറഞ്ഞു. നാലംഗ സംഘത്തിന് വിജയാശംസകൾ നേരുകയും കാഴ്ച ആസ്വദിക്കാൻ നിർദേശം നൽകുകയും ചെയ്തു.


