രാജ്യത്തെ സ്ഥിതി ഗുരുതരമായതോടെ ബംഗ്ളാദേശിൽ നിന്ന് ഇന്ത്യാക്കാരെ തിരിച്ച് എത്തിച്ചു തുടങ്ങി

ദില്ലി: സംവരണ നയത്തിനെതിരെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന അക്രമ പരമ്പരകളിൽ ഇതുവരെ 104 പേർ കൊല്ലപ്പെട്ടെന്ന് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ കഴിഞ്ഞദിവസം അക്രമികൾ തകർത്തതോടെ നൂറോളം തടവുപുള്ളികൾ പുറത്തു ചാടിയിട്ടുണ്ട്. സംവരണ പ്രഖ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്‌വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമ സംഭവങ്ങളിൽ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ സ്ഥിതി ഗുരുതരമായതോടെ ബംഗ്ളാദേശിൽ നിന്ന് ഇന്ത്യാക്കാരെ തിരിച്ച് എത്തിച്ചു തുടങ്ങി. അതിർത്തി പോസ്റ്റുകൾ വഴിയാണ് മടക്കി എത്തിക്കുന്നത്. 245 ഇന്ത്യക്കാർ കഴിഞ്ഞ ദിവസം മേഘാലയ അതിര്‍ത്തി വഴി മടങ്ങി എത്തിയിരുന്നു. നേപ്പാളിൽ നിന്നുള്ളവരും ഈ അതിര്‍ത്തി പോസ്റ്റ് വഴി ഇന്ത്യയിലേക്ക് കടന്നു. മടങ്ങി വന്നവരിൽ 125 പേർ വിദ്യാർത്ഥികളാണെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 1971 ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30% സംവരണം അനുവദിച്ചതിനു എതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം പിന്നീട് വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയായിരുന്നു.