2024 ഓഗസ്റ്റ് 4 മുതൽ 330 ദിവസത്തിനുള്ളിൽ ന്യൂനപക്ഷ സമുദായങ്ങൾ 2,442 വർഗീയ അക്രമ സംഭവങ്ങൾ നേരിട്ടു.

ധാക്ക: കഴിഞ്ഞ വർഷം ഓഗസ്റ്റ് 4 മുതൽ 330 ദിവസത്തിനിടെ ബംഗ്ലാദേശിൽ 2,442 വർഗീയ അക്രമ സംഭവങ്ങൾ നടന്നതായി റിപ്പോർട്ട്. രാജ്യത്തെ ന്യൂനപക്ഷ അവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിനെ പുറത്താക്കിയതിന് പിന്നാലെയാണ് രാജ്യത്തെ വർ​ഗീയ അക്രമസംഭവങ്ങൾ വർധിച്ചത്. അക്രമ സംഭവങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം ഓഗസ്റ്റ് 4 നും ഓഗസ്റ്റ് 20 നും ഇടയിലാണ് നടന്നതെന്നും ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

2024 ഓഗസ്റ്റ് 4 മുതൽ 330 ദിവസത്തിനുള്ളിൽ ന്യൂനപക്ഷ സമുദായങ്ങൾ 2,442 വർഗീയ അക്രമ സംഭവങ്ങൾ നേരിട്ടു. കൊലപാതകങ്ങളും കൂട്ടബലാത്സംഗങ്ങളും ഉൾപ്പെടെയുള്ള അക്രമങ്ങൾ മുതൽ ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണം, വീടുകളും ബിസിനസുകളും പിടിച്ചെടുക്കൽ, മതത്തെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ്, സംഘടനകളിൽ നിന്ന് ന്യൂനപക്ഷങ്ങളെ നിർബന്ധിച്ച് പുറത്താക്കൽ എന്നിവയാണ് ന്യൂനപക്ഷ വിഭാ​ഗങ്ങൾ നേരിട്ടതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇരകളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പുരുഷന്മാരും സ്ത്രീകളും കൗമാരക്കാരും ഉൾപ്പെടുന്നു.

അതേസമയം, റിപ്പോർ അം​ഗീകരിക്കാൻ ഇടക്കാല സർക്കാർ തയ്യാറായില്ല. റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ അറിയിച്ചു. ഇടക്കാല സർക്കാരിന്റെ നിലവിലുള്ള പരിഷ്കരണ നടപടികളിൽനിന്ന് ന്യൂനപക്ഷ സമുദായങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഇത് നിരാശാജനകമാണെന്നും മുതിർന്ന കൗൺസിൽ നേതാവായ നർമൽ റൊസാരിയോ പറഞ്ഞു.

വിഭജനം സുഖകരമായ കാര്യമായിരുന്നില്ലെന്ന് മറ്റൊരു നേതാവായ നിംചന്ദ്ര ഭൗമിക് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തൽ സംഭവങ്ങളെ സർക്കാർ അവഗണിക്കുകയാണെന്നും ശരിയായ നീതിയാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും കൗൺസിലിന്റെ ആക്ടിംഗ് ജനറൽ സെക്രട്ടറി മനീന്ദ്ര കുമാർ നാഥ് പറഞ്ഞു. 2022 ലെ സെൻസസ് പ്രകാരം, ബംഗ്ലാദേശിലെ ഏറ്റവും വലിയ ന്യൂനപക്ഷ മൊത്തം ജനസംഖ്യയുടെ 7.95% വരുന്ന ഹിന്ദു വിഭാ​ഗമാണ്. തൊട്ടുപിന്നാലെ ബുദ്ധമതക്കാർ (0.61%), ക്രിസ്ത്യാനികൾ (0.30%), മറ്റുള്ളവർ (0.12%).