ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുമെന്ന് ബൈഡൻ ഭരണകൂടം
2016ൽ അധികാരത്തിലേറിയ ട്രംപ് ഭരണകൂടം ഗ്വാണ്ടനമോ തടവറ അത് പോലെ നിലനിർത്തുമെന്ന് അറിയിക്കുകയായിരുന്നു. ഒബാമ നിശ്ചയിച്ച ചില തടവുകാരുടെ മോചനം അടക്കം ട്രംപ് അന്ന് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡൻ നയം മാറ്റാൻ പോകുന്നത്.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രശസ്തമായ ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുമെന്ന വാഗ്ദാനവുമായി ജോ ബൈഡൻ ഭരണകൂടം. നിലവിലെ ഭരണത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കുപ്രസിദ്ധ ജയില്‍ അടച്ചുപൂട്ടുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചത്.
വൈറ്റ് ഹൗസിലെ പതിവ് വാർത്ത സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിനാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ പാസ്കി ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുന്ന കാര്യത്തോട് പ്രതികരിച്ചത്. ബൈഡൻ സർക്കാറിന്റെ ലക്ഷ്യവും ഉദ്ദേശവും ഗ്വാണ്ടനമോ തടവറ പൂട്ടുക എന്നത് തന്നെയാണെന്ന് ഇവർ വ്യക്തമാക്കി.
2016ൽ അധികാരത്തിലേറിയ ട്രംപ് ഭരണകൂടം ഗ്വാണ്ടനമോ തടവറ അത് പോലെ നിലനിർത്തുമെന്ന് അറിയിക്കുകയായിരുന്നു. ഒബാമ നിശ്ചയിച്ച ചില തടവുകാരുടെ മോചനം അടക്കം ട്രംപ് അന്ന് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡൻ നയം മാറ്റാൻ പോകുന്നത്.
അടുത്ത് തന്നെ ഇതിനുള്ള ഉത്തരവില്‍ ബൈഡന് ഒപ്പുവെക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെ ഒബാമ ഭരണകൂടം ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. കൊടും കുറ്റവാളികളെയാണ് ഇവിടെ തടവിൽ പാർപ്പിച്ചിരിക്കുന്നത്.
2001 സെപ്തംബർ 11 അമേരിക്കയിലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്ക നടത്തിയ ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ പിടികൂടിയവരെ അടക്കം പാർപ്പിച്ചിരിക്കുന്നത് ഗ്വാണ്ടനമോ തടവറയിലാണ്. ഇവിടെ വലിയതോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറുന്നു എന്ന വാർത്ത അമേരിക്കൻ മാധ്യമങ്ങൾ തന്നെ പലതവണ പുറത്തുവിട്ടിട്ടുണ്ട്.