പലരെയും കൊമ്പിന് കുത്തി നിർത്തുന്ന കാളയുടെ ദൃശ്യങ്ങളടക്കം അൽ ജസീറ പുറത്തുവിട്ടിട്ടുണ്ട്

പല നാടുകളിലും പല തരത്തിലുള്ള ആഘോഷങ്ങൾ നടക്കാറുണ്ട്. മൃഗങ്ങളുമൊത്തുള്ള ഉത്സവ പരിപാടികളും ചില നാടുകളുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് തന്നെ ഇതിന് ഉദാഹരണം. എന്നാൽ ചിലപ്പോഴൊക്കെ ഇത്തരം ഉത്സവങ്ങൾ വലിയ അപകടമായി മാറാറുണ്ട്. അത്തരം ഒരു വാർത്തയാണ് പെറുവിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. പെറുവിലെ ഹുവാങ്കവെലിക്ക മേഖലയിലെ പരമ്പരാഗത ആഘോഷങ്ങളുടെ ഭാഗമായുള്ള കാളപ്പോരായ 'ടോറോ ചുട്ടേ' യുടെ ഇടയിലാണ് അപകടം നടന്നത്. കലിതുള്ളിയ കാളയുടെ കുത്തേറ്റത് 11 പേർക്കാണ്. കാളപ്പോരിനിടെ വിരണ്ട കാള ഓടുന്നതിനിടെ കണ്ണിൽ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയായിരുന്നു.

പാലക്കാട് മരത്തിൽ ഡ്രോൺ കണ്ടെത്തി, നാട്ടുകാർ ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചു, പൊലിസെത്തി, അന്വേഷണം

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ തലയിലും മറ്റുള്ളവരുടെ ശരീരത്തിലുമാണ് കാളയുടെ കുത്തേറ്റത്. പലരെയും കൊമ്പിന് കുത്തി നിർത്തുന്ന കാളയുടെ ദൃശ്യങ്ങളടക്കം അൽ ജസീറ പുറത്തുവിട്ടിട്ടുണ്ട്. ചുറ്റും കൂടി നിന്ന ആൾക്കൂട്ടത്തിന് നേരെ ആയിരുന്നു അക്രമാസക്തനായ കാളയുടെ പരാക്രമം. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കാളയുടെ ആക്രമണത്തിന്‍റെ വീഡിയോ കാണാം

YouTube video player

1000 വർഷങ്ങൾക്ക് മുമ്പ് സ്പെയിനിൽ നിന്നാണ് കാളപ്പോര് ആരംഭിച്ചത്. കാളപ്പോരാളിയും മൃഗവും ഉൾപ്പെടുന്നതാണ് സ്പെയിനിലടക്കമുള്ള മത്സരം. കാളയെ പൂട്ടുക എന്നത് തന്നെയാണ് മത്സരത്തിന്‍റെ പ്രധാന ലക്ഷ്യം. കലിതുള്ളി വരുന്ന കാളയും പോരാളികളും തമ്മിലുള്ള യുദ്ധ സമാനമായ കാഴ്ച പലയിടങ്ങളിലും കാഴ്ചക്കാ‍ർക്ക് ആവേശം പകരാറുണ്ട്. എന്നാൽ ചിലയിടങ്ങളിൽ കാളയെ വാളുകൊണ്ട് കൊല്ലുന്ന നിലയിലുള്ള മത്സരങ്ങളും നടത്താറുണ്ട്. ക്രൂരമായ മത്സരമാണെന്ന കാരണത്താൽ പല രാജ്യങ്ങളിലും കാളപ്പോരിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്പെയിൻ, മെക്സിക്കോ, തെക്കേ അമേരിക്കയുടെ ചില രാജ്യങ്ങൾ എന്നിവിടങ്ങളിൽ കാളപ്പോര് ഇപ്പോഴും ജനപ്രിയമാണ്. മൃഗാവകാശ പ്രവർത്തകരും സംഘടനകളും ഈ ആചാരത്തെ ചോദ്യം ചെയ്ത് രംഗത്തുണ്ട്. എന്നാൽ സാംസ്കാരിക പാരമ്പര്യമാണെന്ന വാദമാണ് മറുവശത്തുള്ളവർ ഉന്നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

YouTube video player