പ്രതിഷേധത്തിൽ പങ്കെടുത്ത പൂർവ വിദ്യാർത്ഥികളടക്കമുള്ളവരെ ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി.

വാഷിങ്ടണ്‍: കൊളംബിയ സർവകലാശാലയിലെ 65ലധികം വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. സർവകലാശാലയിലെ പ്രധാന ലൈബ്രറിയായ ബട്‍ലർ ലൈബ്രറിയിൽ നടന്ന പലസ്തീൻ അനുകൂല പ്രതിഷേധത്തിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്കെതിരായ നടപടി. ബർണാർഡ് കോളജ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലാണ് നടപടി. പ്രകടനത്തിൽ പങ്കെടുത്ത പൂർവ വിദ്യാർഥികളടക്കമുള്ള വിദ്യാർഥികളെ ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. അവസാന വർഷ പരീക്ഷ എഴുതാനും ഇവർക്ക് അനുമതിയില്ല. 

മെയ് ഏഴിന് വൈകുന്നേരം യൂണിവേഴ്സിറ്റിയിലെ ബട്‍ലർ ലൈബ്രറിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം എണ്‍പതോളം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ലൈബ്രറിയിൽ അതിക്രമിച്ചു കയറി എന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കൊളംബിയ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് പ്രകാരം സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾക്ക് ക്യാമ്പസിൽ പ്രവേശിക്കാനോ ക്ലാസുകളിൽ പങ്കെടുക്കാനോ മറ്റ് സർവകലാശാല പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പാടില്ല. അച്ചടക്ക നടപടിയുടെ കാലാവധി സർവകലാശാല സ്ഥിരീകരിച്ചിട്ടില്ല.

പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വിസ പദവി പുനഃപരിശോധിച്ച് നാടുകടത്തലടക്കമുള്ള നടപടികളെടുക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ പറഞ്ഞിരുന്നു. ഗസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ചതിന്‍റെ പേരിൽ വിവിധ അമേരിക്കൻ സർവകലാശാലകളിലെ വിദേശ വിദ്യാർഥികൾക്കെതിരെ ട്രംപ് ഭരണകൂടം ഇതിനകം നടപടിയെടുത്തിട്ടുണ്ട്. കോടതി ഇടപെട്ടാണ് പലരുടെയും വിസ പുനസ്ഥാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം