പുതിയ ബിൽ പ്രകാരം ഖുറാനോ ബൈബിളോ തോറയോ കത്തിച്ചാൽ രണ്ടു വർഷം വരെ തടവ് ലഭിക്കും.

കോപ്പന്‍ഹേഗ്: ഡെൻമാർക്കിൽ പൊതുസ്ഥലത്ത് ഖുറാനും ബൈബിളും കത്തിക്കുന്നത് ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഇതിനായി ബിൽ അവതരിപ്പിക്കാൻ ഡെന്‍മാര്‍ക്ക് സർക്കാർ തീരുമാനിച്ചു. പുതിയ ബിൽ പ്രകാരം ഖുറാനോ ബൈബിളോ തോറയോ കത്തിച്ചാൽ രണ്ടു വർഷം വരെ തടവ് ലഭിക്കും. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഡാനിഷ് സര്‍ക്കാരിന്‍റെ നീക്കം.

മതവിഭാഗങ്ങള്‍ക്ക് പ്രാധാന്യമുള്ള വസ്തുക്കളുടെ ശരിയായ രീതിയിലല്ലാത്ത കൈകാര്യം ചെയ്യലുകള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്നാണ് ഡെന്‍മാര്‍ക്ക് നിയമ വിഭാഗ മന്ത്രി പീറ്റര്‍ഹമ്മല്‍ഗാര്‍ഡ് മാധ്യമങ്ങളോട് വിശദമാക്കിയത്. നിയമം ഖുറാന്‍, ബൈബിള്‍, തോറ എന്നിവ കത്തിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ നശിപ്പിക്കുകയോ ചെയ്ത് മതവികാരത്തെ മുറിവേല്‍പ്പിക്കാനോ ശ്രമിക്കുന്നതിനെിരെയാണ് നിയമം നടപ്പിലാകുക. അടുത്തിടെ ഡെന്‍മാര്‍ക്കില്‍ ഖുറാന്‍ കത്തിച്ച് നടത്തിയ പ്രതിഷേധം അന്താരാഷ്ട്ര തലത്തില്‍ വന്‍ വിവാദമായിരുന്നു. സ്വീഡനിലും ഡെന്മാർക്കിലും നടന്ന ഖുറാൻ കത്തിക്കൽ പ്രക്ഷോഭത്തെ അപലപിച്ച് വിവിധ രാജ്യങ്ങൾ രം​ഗത്തെത്തിയിരുന്നു.

ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപന്‍ഹേഗനില്‍ തുര്‍ക്കിഷ് എംബസിക്ക് മുന്നില്‍ വച്ചാണ് ഖുര്‍ആന്‍ കത്തിച്ചത്. സ്വീഡനിലെയും ഡെന്മാർക്കിലെയും തീവ്രവലതുപാർട്ടിയായ ഹാർഡ് ലൈന്റെ നേതാവായ പലുദൻ നേരത്തെയും ഖുറാൻ കത്തിക്കൽ സമരം നടത്തിയിരുന്നു. ഇസ്ലാം മത വിശ്വാസികളുടെ പുണ്യമാസമായ റമദാനിൽ ഖുറാൻ കത്തിച്ച് സമരം നടത്തുമെന്നായിരുന്നു പലുദന്റെ മുന്നറിയിപ്പ്. സ്വീഡനിലെയും ഡെൻമാർക്കിലെയും ഖുറാൻ അവഹേളനങ്ങൾ ജിദ്ദ ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ യോ​ഗം(ഒഐസി) അടക്കം ചര്‍ച്ച ചെയ്തിരുന്നു.

നേരത്തെ ഖുറാന്‍ കോപ്പി കത്തിച്ചതില്‍ പ്രതിഷേധമറിയിക്കാന്‍ സൗദി അറേബ്യ ഡെന്മാര്‍ക്ക് സ്ഥാനപതിയെ വിളിച്ചുവരുത്തിയിരുന്നു. ഡെന്മാര്‍ക്ക് എംബസി ഷാര്‍ഷെ ദഫെയെ വിളിച്ചുവരുത്തിയയാണ് പ്രതിഷേധമറിയിച്ചത്. ഇതിന് പിന്നാലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിശാലമായ അർഥമുണ്ടെങ്കിലും ഭരണഘടനക്കുള്ളിൽ നിൽക്കുന്ന ചട്ടക്കൂടിനുള്ളിലായിരിക്കണം സമരമാർ​ഗങ്ങളെന്ന നിലപാട് ഡെന്‍മാര്‍ക്ക് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമനിര്‍മ്മാണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം