Asianet News MalayalamAsianet News Malayalam

ശ്രീലങ്ക സ്ഫോടനം; മരിച്ചവരിൽ ഡെൻമാർക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ മക്കളും

കുടുംബമായി  ഈസ്റ്റർ ആഘോഷിക്കാൻ  ശ്രീലങ്കയിൽ എത്തിയപ്പോഴാണ് സംഭവമെന്ന് ആൻഡേഴ്സന്റെ വക്താവ് പറയുന്നു. എന്നാൽ കുട്ടികളുടെ കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല.

denmark richest man loses 3 children in sri lanka attack
Author
Colombo, First Published Apr 22, 2019, 9:59 PM IST

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഡെൻമാർക്കിലെ ഏറ്റവും വലിയ സമ്പന്നന്റെ മക്കളും. പോവല്‍സന്‍ ഫാഷന്‍ കമ്പനിയുടെ ഉടമയായ ആൻഡേഴ്സ് ഹോൾച്ചൽ പോവൽസണിന്റെ നാല് മക്കളിൽ മൂന്ന് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.  

കുടുംബമായി  ഈസ്റ്റർ ആഘോഷിക്കാൻ  ശ്രീലങ്കയിൽ എത്തിയപ്പോഴാണ് സംഭവമെന്ന് ആൻഡേഴ്സന്റെ വക്താവ് പറയുന്നു. എന്നാൽ കുട്ടികളുടെ കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഓണ്‍ലൈന്‍ റീട്ടെയില്‍ സെല്ലറായ അസോസ്, പ്രശസ്ത ബ്രാന്‍ഡായ ജാക്ക് ആന്‍ഡ് ജോനസ് അടക്കം വിവിധ ബ്രാന്‍ഡുകളുടെ ഉടമയായ കോടിപതിയാണ് ആൻഡേഴ്സ്.

സ്ഫോടനപരമ്പരയെത്തുടർന്ന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദപ്രവ‍ർത്തനങ്ങൾ തടയാനാണ് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡന്‍റിന്‍റെ മാധ്യമ യൂണിറ്റ് വ്യക്തമാക്കി. ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. 

പല സമയങ്ങളിലായാണ് ഈസ്റ്റർ ദിനത്തിൽ ആക്രമണങ്ങൾ നടന്നത്. ആദ്യ ഏഴ് സ്ഫോടനങ്ങൾ നടന്ന ശേഷം ഉച്ച തിരിഞ്ഞാണ് എട്ടാമത്തെ സ്ഫോടനം നടന്നത്. രാജ്യതലസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങളാണ് അക്രമികൾ ആസൂത്രണം ചെയ്തിരുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. തൗഹീത്ത് ജമാ അത്ത് എന്ന തീവ്ര ഇസ്ലാമിക സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യ സൂചന. 

സ്ഫോടനങ്ങളിൽ 290 പേർ മരിച്ചെന്നാണ് ഇതുവരെ വന്ന കണക്ക്. ശ്രീലങ്കൻ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുള്ള നാല് ജെഡിഎസ് പ്രവർത്തകർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. മൂന്ന് പേരെ കാണാനില്ലെന്നും കുമാരസ്വാമി അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios