ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു, അതീവ ദുഖമെന്ന് ട്രംപ്
1977 ലായിരുന്നു ട്രംപുമായുള്ള വിവാഹം. ഇവാനയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് ട്രംപ് പ്രതികരിച്ചു.
വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഡോണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവരുടെ അമ്മയാണ്. ചെക്ക് റിപ്പബ്ലിക്കിൽ ജനിച്ച ഇവാന മോഡലും സ്കീയിംഗ് താരവുമായിരുന്നു. 1977 ലായിരുന്നു ട്രംപുമായുള്ള വിവാഹം. ഇവാനയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് ട്രംപ് പ്രതികരിച്ചു.
'അമേരിക്കയിൽ ഇനി ഗർഭഛിദ്രം അവകാശമല്ല'; നിർണായകമായ വിധിയുമായി യുഎസ് സുപ്രീം കോടതി
അമേരിക്കയിൽ ഗർഭഛിദ്രം അവകാശമല്ലാതാക്കി യുഎസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. അമേരിക്കയിൽ നിയമപരമായ ഗർഭഛിദ്രങ്ങൾക്ക് അടിസ്ഥാനമായ റോയ് വി. വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ഗർഭഛിദ്ര നിയമത്തിന് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. സമീപ കാലത്ത് യുഎസ് സുപ്രീം കോടതിയുടെ ഏറ്റവും പ്രധാന വിധിയായി യുഎസ് മാധ്യമങ്ങൾ ഗർഭ ഛിദ്രത്തെ നിരോധിച്ചതിനെ വിശേഷിപ്പിച്ചു. അതേസമയം, വിധിക്കെതിരെ നിരവധി വനിതാ സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തി. സ്വന്തം ശരീരത്തിന് മേലുള്ള അവകാശങ്ങൾക്ക് മേലെയുള്ള കടന്നുകയറ്റമായി ചില സംഘടനകൾ വിധിയെ വിശേഷിപ്പിച്ചു. ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആറ് ജഡ്ജിമാർ അനുകൂലിച്ചപ്പോൾ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ വിയോജിച്ചു.
'ഭരണഘടനാ സംരക്ഷണം നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് അമേരിക്കൻ സ്ത്രീകൾക്ക് വേണ്ടി ഞങ്ങൾ വിയോജിക്കുന്നു'- വിയോജിപ്പുള്ള ജസ്റ്റിസുമാരായ സ്റ്റീഫൻ ബ്രെയർ, സോണിയ സോട്ടോമേയർ, എലീന കഗൻ എന്നിവർ പറഞ്ഞു. വിധിക്കെതിരെ പ്രസിഡന്റ് ജോ ബൈഡനും ഹൗസ് സ്പീക്കർ നാൻസി പെലോസിയും രംഗത്തെത്തി. അമേരിക്കയെ 150 വർഷം പിന്നോട്ട് നടത്തിച്ച വിധിയെന്ന് ബൈഡൻ പ്രതികരിച്ചു. അമേരിക്കക്ക് ഇന്ന് ദുഃഖം നിറഞ്ഞ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.