ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച നീട്ടിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളിൽ ഇടപെടാൻ ചൈനക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്.
വാഷിങ്ടൺ: ഇറാൻ യുദ്ധം കാരണം, മാർച്ചിൽ നടക്കാനിരിക്കുന്ന ചൈന സന്ദർശനം ഒരു മാസത്തേക്ക് വൈകിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു മാസമോ അതിൽ കൂടുതലോ വൈകാൻ സാധ്യതയുണ്ടെന്നും ഇക്കാര്യം ചൈനയുമായി സംസാരിച്ചെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുദ്ധം മേൽനോട്ടം വഹിക്കാൻ താൻ എപ്പോഴും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന അവസാന ചർച്ചകൾക്ക് ശേഷം, ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച മാർച്ച് 31 നും ഏപ്രിൽ 2 നും ഇടയിൽ നടക്കുമെന്നും പറയുന്നു.
യുദ്ധം കൈകാര്യം ചെയ്യാൻ തന്റെ സാന്നിധ്യം വേണമെന്നും അതുകൊണ്ട് മാത്രമാണ് കാലതാമസമെന്നും ട്രംപ് വ്യക്തമാക്കി. കൂടിക്കാഴ്ച വൈകുന്നതിൽ മറ്റ് രാഷ്ട്രീയമില്ലെന്നും ഷിയുമായി കാണാൻ താൻ ആഗ്രഹിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഗൾഫിൽ ചൈന സഹായിക്കണമെന്ന യുഎസിന്റെ ആവശ്യം സമ്മർദ്ദപ്പെടുത്താനാണ് ട്രംപ് കൂടിക്കാഴ്ച വൈകുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, റിപ്പോർട്ടുകൾ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് തള്ളി. ഹോർമുസ് കടലിടുക്കിലെ തടസ്സം നീക്കാൻ ചൈന സഹായിച്ചില്ലെങ്കിൽ യോഗം മാറ്റിവച്ചേക്കുമെന്ന് ട്രംപ് ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ സംഭവവികാസം. കപ്പലുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ സഹായിക്കണമെന്ന് അദ്ദേഹം മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
