എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ ഈ സംഗീത വിദ്യാലയം അവിടെയില്ല. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സംഗീത വിദ്യാലയം സ്ഥിതി ചെയ്യുന്ന കെട്ടിടം തകര്‍ക്കപ്പെട്ടു. ഒരു മെറ്റേണിറ്റി ക്ലിനിക്ക് ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നിലംപൊത്തി.

ആഴ്ചകള്‍ക്കുമുമ്പു വരെ, ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലെ ഏറ്റവും ജനപ്രിയമായ സംഗീത വിദ്യാലയമായിരുന്നു ഹോണിയാക് മ്യൂസിക് അക്കാദമി. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഉള്‍പ്പെടുന്ന 250 വിദ്യാര്‍ത്ഥികള്‍. 20 ഓളം അധ്യാപകരും ജീവനക്കാരും. ക്ലാസിക്കല്‍ പേര്‍ഷ്യന്‍ സംഗീതം മുതല്‍ പാശ്ചാത്യ സംഗീതം വരെ പഠിക്കാനുള്ള സൗകര്യം. പ്രമുഖ ഇറാനിയന്‍ സംഗീതജ്ഞന്‍ ഹമീദ് റിസ അഫാരിദെയും ഭാര്യ ഷെയ്ദ ഇബാദത്ദൗസ്തയും രണ്ട് വര്‍ഷം മുമ്പാരംഭിച്ച ഈ വിദ്യാലയം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നഗരത്തിലെ പ്രധാന സംഗീത വിദ്യാലയമായി അതു മാറി.

എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ ഈ സംഗീത വിദ്യാലയം അവിടെയില്ല. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സംഗീത വിദ്യാലയം സ്ഥിതി ചെയ്യുന്ന കെട്ടിടം തകര്‍ക്കപ്പെട്ടു. ഒരു മെറ്റേണിറ്റി ക്ലിനിക്ക് ഉള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നിലംപൊത്തി. തെഹ്‌റാന്റെ കിഴക്ക് ഭാഗത്തുള്ള ഒരു വ്യോമതാവളത്തില്‍ നിന്ന് രണ്ട് കിലോമീറ്ററില്‍ അകലെയുള്ള ഈ കെട്ടിടം ആക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു. സിതാറും സന്തൂറും ഗിറ്റാറും കീബോര്‍ഡും മുഴങ്ങിക്കേട്ട കെട്ടിടം ഇപ്പോള്‍ പൊട്ടിത്തകര്‍ന്ന സംഗീത ഉപകരണങ്ങളുടെ ഒരു ശ്മശാനമാണ്.

'എല്ലാം ഒറ്റയടിക്ക് തകര്‍ത്തു'

സൂര്യോദയത്തിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ ഇവിടെ ആക്രമണം നടത്തിയത്. അന്നേരം, ഇവിടെ ആരും ഉണ്ടായിരുന്നില്ല. യുദ്ധം ആരംഭിച്ചതിന് പിന്നാലെ, സംഗീത വിദ്യാലയം അടച്ചിരുന്നു. അതിരാവിലെ, വിദ്യാലയത്തിലെ അലാറം മുഴങ്ങിയപ്പോഴാണ് ഉടമകളും സംഗീതജ്ഞരുമായ അഫാരിദെയും ഇബാദത്ദൗസ്റ്റും അവിടെ എന്തോ നടന്നുവെന്ന് അറിഞ്ഞത്. ആരോ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയാണെന്ന് കരുതി ഉടന്‍ അവര്‍ അവിടേക്ക് തിരിച്ചു. അവിടെ എത്തിയപ്പോഴാണ് സങ്കല്‍പ്പിച്ചതിലും വലിയ ദുരന്തമാണ് നടന്നതെന്ന് മനസ്സിലായത്.

അധികൃതര്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തുന്നതിനാല്‍ മണിക്കൂറുകളോളം അവര്‍ പുറത്ത് കാത്തുനിന്നു. ഒടുവില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. ജനാലകള്‍ തകര്‍ന്നിരുന്നു. ഭിത്തികള്‍ പൂര്‍ണ്ണമായും ഇടിഞ്ഞുവീണു. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ സംഗീത ഉപകരണങ്ങള്‍ ചാരമായും കല്‍ക്കൂമ്പാരമായും മാറിയിരുന്നു. 'ഞാനും എന്റെ പങ്കാളിയും 15 വര്‍ഷത്തെ കഠിനാധ്വാനം കൊണ്ടുണ്ടാക്കിയ എല്ലാം ഒരൊറ്റ രാത്രികൊണ്ട് നശിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ഒന്നും ബാക്കിയില്ല,'-അഫാരിദെ സി എന്‍ എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'നാശത്തേക്കാള്‍ വലുതാണ് സൈനിക നേട്ടം'

എന്നാല്‍, അടുത്തുള്ള ഖുദ്സ് ഫോഴ്സിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്താണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്. ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു. കെട്ടിടങ്ങള്‍ക്കുണ്ടാകുന്ന നാശത്തേക്കാള്‍ വലുതാണ് ഈ ആക്രമണത്തിലൂടെയുള്ള സൈനിക നേട്ടമെന്നും ഇസ്രായേല്‍ സൈന്യം സിഎന്‍എന്നിന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചോദ്യങ്ങളോട് പ്രതികരിച്ചില്ല.