ജീവിതത്തിൽ മാർ​ഗദർശനം നൽകിയ എല്ലാവരെയും മനസിലോർക്കുന്നുവെന്ന് നിയുക്ത കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് ഏഷ്യാനെറ്റ് ന്യൂസിനോട്. 

വത്തിക്കാൻ: ജീവിതത്തിൽ മാർ​ഗദർശനം നൽകിയ എല്ലാവരെയും മനസിലോർക്കുന്നുവെന്ന് നിയുക്ത കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് ഏഷ്യാനെറ്റ് ന്യൂസിനോട്. ദൈവനിയോ​ഗമെന്നാണ് തന്റെ കർദിനാൾ പദവിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഓരോ കാലഘട്ടത്തിലും തന്നെ നയിച്ചവരെ ഓർക്കുന്നുവെന്നും മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു. വത്തിക്കാനിൽ കർദിനാൾ സ്ഥാനാരോഹണത്തിന് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാന്നിദ്ധ്യത്തിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു നിയുക്ത കർദിനാൾ സംസാരിച്ചു തുടങ്ങിയത്. 'ദൈവത്തോട് നന്ദി പറയുന്നു. അപ്രതീക്ഷിതമായിട്ടുള്ള ഒരു ദൈവാനു​ഗ്രഹ ഉത്തരവാദിത്വമാണ്. അതിന് ദൈവത്തോടും എന്നെ അനു​ഗ്രഹിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. പൗരോഹിത്യം ഒരു വിളിയാണ് എന്നത് പോലെ തന്നെ ഇതും ദൈവത്തിന്റെ പ്രത്യേകമായ തെരഞ്ഞെടുപ്പായിട്ടാണ് ഞാനിതിനെ കാണുന്നത്. ഇതിലേക്കായി എന്നെ ഒരുക്കിയ വലിയ മനുഷ്യരുണ്ട്. അവരുടെയൊക്കെ ദർശനം വളരെ വലുതാണ്. നമ്മളെ റോമിലേക്ക് വിട്ട് പരിശീലിപ്പിച്ചു. അതുപോലെ തന്നെ ഭാഷകൾ പഠിക്കാൻ പറഞ്ഞു. മാർ​ഗനിർദേശം തന്നു. പവ്വത്തില്‍ പിതാവ് പറഞ്ഞ വാക്കുകള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു. ദൈവശാസ്ത്രം പഠിക്കാനാണെങ്കില്‍ നാട്ടില്‍ പഠിച്ചാല്‍ മതി. എന്നാല്ർ ഇവിടെ വിട്ടത് കാര്യപ്രാപ്തിയുള്ള അച്ഛനാകാനാണ്. അങ്ങനെയൊക്കെയുളള ജീവിത ദര്‍ശനം നല്‍കിയ വന്ദ്യപിതാക്കന്‍മാര്‍, മാതാപിതാക്കള്‍, ഓരോ കാലഘട്ടത്തിലും നയിച്ച സെമിനാരി അധ്യാപകരും മറ്റ് സുഹൃത്തുക്കള്‍ അങ്ങനെ എല്ലാവരെയും ഓര്‍ക്കുന്നു. നിയുക്ത കര്‍ദിനാളിന്‍റെ വാക്കുകള്‍.