ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ദിപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു. വിദ്യാർത്ഥി നേതാവ് ഷറീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടെയാണ് ഈ സംഭവം നടന്നത്.
ദില്ലി: ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. മൈമെൻസിംഗിലെ വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ദിപു ചന്ദ്ര ദാസിനെയാണ് വ്യാഴാഴ്ച രാത്രി ഇസ്ലാമിനെ അപമാനിച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ശരീരം മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി. അതേസമയം, ഒസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിന് നീതി ആവശ്യപ്പെട്ട് അക്രമാസക്തരായ പ്രതിഷേധക്കാർ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ആൾക്കൂട്ട കൊലപാതകത്തെ അപലപിക്കുകയും നടപടിക്ക് ഉത്തരവിടുകയും ചെയ്തു. എന്നാൽ, സർക്കാരിൽ നിന്ന് ആരും ഉറപ്പ് നൽകിയിട്ടില്ലെന്ന് പിതാവ് രവിലാൽ ദാസ് പറഞ്ഞു. തന്റെ മകന്റെ കൊലപാതക വാർത്ത ആദ്യം അറിഞ്ഞത് ഫേസ്ബുക്കിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആൾക്കൂട്ടക്കൊലയ്ക്ക് പിന്നിൽ ജമാഅത്ത് ഇസ്ലാമിയാണോ അതോ അനുബന്ധ സംഘടനയായ ഛത്ര ശിബിറാണോ എന്ന് കൃത്യമായി പറയാൻ ആയിട്ടില്ലെന്നും പിതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുറഞ്ഞത് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനനഷ്ടത്തിനും പലായനത്തിനും ഇട വരുത്തിയ വിദ്യാർഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ് ഉസ്മാൻ ഹാദി (32) മരിച്ചതിനെത്തുടർന്നാണ് ബംഗ്ലദേശിൽ കലാപ സമാനമായ സാഹചര്യമാണ്. കുറച്ച് ദിവസം മുമ്പ് തലയ്ക്കു വെടിയേറ്റ ഹാദി സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചു. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
