ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ വിധി ശ്രദ്ധയിൽപെട്ടു. ബംഗ്ലാദേശിന്റെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയ്ക്ക് ശ്രമം തുടരുമെന്നും ഇഇതിനായി എല്ലാ കക്ഷികളോടും ആശയവിനിമയം നടത്തുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു
ദില്ലി: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടി ശ്രദ്ധയിൽപെട്ടു എന്ന് പ്രതികരിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശിൻ്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരും എന്നും ഇന്ത്യ വ്യക്തമാക്കി. ഷെയ്ഖ് ഹസീനയെ കൈമാറണം എന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഇന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുണ്ടാവില്ല എന്ന സൂചനയാണ് ഇക്കാര്യം പരാമർശിക്കാത്ത ഇന്ത്യയുടെ പ്രതികരണം നൽകുന്നത്. രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ല എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത് ബംഗ്ലാദേശ് കുറ്റകൃത്യ ട്രൈബ്യൂണലാണ്. സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ ഇവർ വംശഹത്യ നടത്തിയെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണിതെന്നുമാണ് കോടതി വിധി. രാജ്യം വിട്ട് പാലായനം ചെയ്യേണ്ടി വന്ന ഹസീനയ്ക്കും മുൻ ആഭ്യന്തര മന്ത്രി അസദുസ്മാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. ബംഗ്ലാദേശ് വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളിക്കൈമാറ്റ കരാർ ഇന്ത്യ പാലിക്കണമെന്നാണ് യൂനസ് ഭരണകൂടത്തിന്റെ ആവശ്യം.


