കാനഡയിലെ മിസിസാഗയിൽ വനിതാ ഡോക്ടർമാർക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ 25-കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. ആരോഗ്യപ്രശ്നങ്ങൾ അഭിനയിച്ച് ഒന്നിലധികം ക്ലിനിക്കുകളിൽ എത്തിയ ഇയാൾ, വ്യാജ പേരിലാണ് പലയിടത്തും എത്തിയതെന്ന് പൊലീസ്.
ടൊറന്‍റോ: കാനഡയിലെ മിസിസാഗയിൽ വനിതാ ഡോക്ടർമാർക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ ഇന്ത്യൻ വംശജൻ പിടിയിലായി. 25 വയസ്സുകാരനായ വൈഭവ് ആണ് പിടിയിലായത്. ഒന്നിലധികം ക്ലിനിക്കുകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർക്ക് മുന്നിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്ന് പീൽ റീജിയണൽ പൊലീസ് (പിആർപി) അറിയിച്ചു.
വനിതാ ഡോക്ടർമാരെ അനുചിതമായി സ്പർശിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഭവ് ക്ലിനിക്കുകളിൽ എത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അഭിനയിച്ചാണ് എത്തിയത്. ഈ വർഷം പല മാസങ്ങളിലായി പല ക്ലിനിക്കുകളിൽ യുവാവ് എത്തിയെന്നും പൊലീസ് പറഞ്ഞു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോ (സിഐബി) യുവാവിനെ അറസ്റ്റ് ചെയ്തെന്നും പീൽ റീജിയണൽ പൊലീസ് അറിയിച്ചു.
യുവാവ് എത്തിയത് വ്യാജപേരുകളിൽ
ചില ക്ലിനിക്കുകളിൽ വ്യാജ പേരിലാണ് യുവാവ് വന്നതെന്ന് പൊലീസ് പറഞ്ഞു. ആകാശ്ദീപ് സിങ് എന്ന പേരിലാണ് ചില ക്ലിനിക്കുകളിൽ ഇയാൾ എത്തിയത്. ഡിസംബർ 4 നാണ് വൈഭവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യാപേക്ഷയിൽ വാദം തുടങ്ങിയിട്ടില്ല. ഇയാൾ ഇപ്പോഴും കസ്റ്റഡിയിലാണ്.
പൊതുസ്ഥലത്ത് മോശമായി പെരുമാറൽ, വ്യാജ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ പരാതി നൽകാതിരുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. പ്രതിയെ സംബന്ധിച്ച് കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു- "ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 12 ഡിവിഷൻ സിഐബിയെ 905-453-2121, എക്സ്റ്റൻഷൻ 1233 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു" എന്നാണ് അറിയിപ്പ്.


