സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് മൗണ്ട് ഇസ പൊലീസ് സൂപ്രണ്ട് ടോം ആർമിറ്റ് പറഞ്ഞു
ക്വീൻസ്‌ലാൻഡ്: ഓസ്‌ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ കാർ മുങ്ങി ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം. ക്വീൻസ്‌ലാൻഡിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിലാണ് 28 വയസ്സുകാരിയായ ഇന്ത്യൻ യുവതിക്ക് ജീവൻ നഷ്ടമായത്. യുവതിയുടെ വാഹനം ഏറെക്കുറെ വെള്ളത്തിൽ മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് മൗണ്ട് ഇസ പൊലീസ് സൂപ്രണ്ട് ടോം ആർമിറ്റ് പറഞ്ഞു.
തുടർനടപടികൾ സ്വീകരിക്കുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഒരടിയോളം വെള്ളം മാത്രമാകും മുന്നിലെന്ന് കരുതി വലിയ വെള്ളക്കെട്ടായ റോഡിലൂടെ വാഹനമോടിക്കാൻ ശ്രമിച്ചതാണ് യുവതിക്ക് പിഴച്ചതെന്നാണ് വിലയിരുത്തലുകൾ. യുവതി മുന്നോട്ട് പോകവെ ഒഴുക്കിൽപ്പെട്ട് വാഹനം ഒഴുകിപ്പോകുകായിരുന്നു. ക്വീൻസ്‌ലാൻഡ് ഫയർ ആൻഡ് എമർജൻസി സർവീസ് ജീവനക്കാർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. യുവതിയുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ യു കെയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത രണ്ട് കുട്ടികളെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ച മലയാളി യുവതി അറസ്റ്റിലായി എന്നതാണ്. ഈസ്റ്റ് സസെക്സിലെ അക്ഫീൽഡിൽ ഹണ്ടേഴ്സ് വേയിലായിരുന്നു സംഭവം. 38 വയസുകാരിയായ ജിലുമോൾ ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തതായി ദ ഗാർഡിയൻ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഒന്‍പതും പതിമൂന്നും വയസായ സ്വന്തം മക്കളുടെ ശരീരത്തിലാണ് രാസവസ്തു കുത്തിവെച്ച് ജിലുമോൾ കൊല്ലാൻ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് എമർജൻസി സർവീസസ് വിഭാഗം ജീവനക്കാര്‍ സ്ഥലത്തെത്തി യുവതിയെയും മക്കളെയും ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾ ചികിത്സയിലാണ്. ജിലുമോൾ ജോര്‍ജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ശനിയാഴ്ച ബ്രിങ്ടൺ മജിസ്ട്രേറ്റ്സ് കോടതിയിൽ ഹാജരാക്കി. ഇവരെ കോടതി റിമാൻഡ് ചെയ്തു. മാര്‍ച്ച് എട്ടിന് വീണ്ടും ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. രണ്ട് വധശ്രമ കേസുകളും ആത്മഹത്യാ ശ്രമവുമാണ് ജിലുമോൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
