ഓസ്ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി. ഇന്ത്യൻ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഈ സംഭവത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന തുടങ്ങി.
ദില്ലി: ഓസ്ട്രേലിയയിൽ നരേന്ദ്ര മോദി താമസിച്ച ഹോട്ടലിൽ തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണം എന്ന് വിളിച്ചു പറഞ്ഞാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ബഹളം വച്ചത്. പരസ്പര വ്യാപാരം 35000 കോടിയായി ഉയർത്താൻ പ്രധാനമന്ത്രിയും നരേന്ദ്രമോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ധാരണായായി. അതേസമയം, ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി മോദി ദില്ലിക്ക് മടങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിൽ തങ്ങിയ ഹോട്ടലിലാണ് ഒരാൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. പ്രധാനമന്ത്രി ലോബിയിൽ നിന്ന് നടന്നു നീങ്ങിയ ഉടനാണ് ഹ്യൂഗോ ലെനോൺ എന്നയാൾ ഓസ്ട്രേലിയയിൽ ഇന്ത്യക്കാർ വേണ്ടെന്ന് വിളിച്ചു പറഞ്ഞത്. ഓസ്ട്രേലിയയ ഓസ്ട്രേലിയക്കാർക്കുള്ളതെന്ന് പറഞ്ഞും ഇയാൾ ബഹളം വച്ചു. ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന് മുദ്രാവാക്യം വിളിച്ച ഇയാളെ പൊലീസ് ഉടൻ നീക്കി. തീവ്ര വലതുപക്ഷ കൂട്ടായ്മയിലെ അംഗമാണിയാൾ എന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതീവ സുരക്ഷയുള്ള ഹോട്ടലിൽ എങ്ങനെ ഇയാൾക്ക് കയറാനായി എന്ന് ഇന്ത്യൻ ഏജൻസികളും പരിശോധിക്കുകയാണ്. പിന്നീട് മോദി ഇന്ത്യൻ സമൂഹത്തോട് സംസാരിച്ച മർവൻ സ്റ്റേഡിയത്തിനു മുന്നിലും ഇതേ സംഘം എത്തി പ്രതിഷേധിച്ചു. ഇന്ത്യക്കാരുടെ കുടിയേറ്റം വേണ്ടെന്നാണ് ഈ ഗ്രൂപ്പ് നിരന്തരം വാദിക്കുന്നത്. മോദിക്കൊപ്പം പ്രവാസികളുടെ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബണീസ് ഇന്ത്യക്കാർ നല്കുന്ന സംഭാവനയെ പുകഴ്ത്തിയിരുന്നു.
ഇന്ന് ന്യൂസിലാൻഡിൽ ഇന്ത്യൻ സമൂഹം മോദിക്ക് നൽകിയ സ്വീകരണത്തിൽ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും പങ്കെടുത്തു. പ്രതിരോധ രംഗത്തും കായിക രംഗത്തും സാങ്കേതിക വിദ്യ കൈമാറ്റത്തിലും രണ്ട് രാജ്യങ്ങളും സഹകരണം ശക്തമാക്കും. വ്യാപാര കരാർ പൂർണ അർത്ഥത്തിൽ നടപ്പാക്കുന്നതിനും ചർച്ചകളിൽ ധാരണയായി. സന്ദർശനം പൂർത്തിയാക്കിയ നരേന്ദ്രമോദി നാളെ പുലർച്ചെ ദില്ലിയിൽ തിരിച്ചെത്തും.
