ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അമേരിക്കൻ സംഘത്തെയും, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഇറാൻ സംഘത്തെയും നയിക്കും.  

വാഷിങ്ടണ്‍: ഇറാൻ-അമേരിക്ക സമാധാന ചര്‍ച്ചകൾ വെള്ളിയാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടത്തും. ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പാകിസ്ഥാനിൽ വെച്ച് നടക്കുന്ന നിർണ്ണായക ചർച്ചകളിൽ ഇറാന് വേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കുന്ന അമേരിക്കന്‍ സംഘത്തിലെ അംഗങ്ങളെ പ്രസിഡന്റ് ട്രംപാണ് നിയോഗിച്ചത്. സംഘത്തില്‍ സ്‌പെഷല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്കോഫ്, സീനിയര്‍ അഡൈ്വസറും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നര്‍ എന്നിവരുമുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചത്.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. പാകിസ്ഥാൻ വേദിയാകുന്ന ചർച്ചയിൽ വൈസ് പ്രസിഡന്റ് നേരിട്ട് പങ്കെടുക്കുന്നത് അമേരിക്ക ഈ വിഷയത്തിന് നൽകുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ട്രംപ് ഭരണകൂടം അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കങ്ങളിൽ ഒന്നാണിത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും ആണവ കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തത വരുത്താനും ചർച്ചകൾ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളിൽ പാകിസ്ഥാനിലെത്തുന്ന അമേരിക്കൻ സംഘം ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.