ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തും. ഈ മാസം 14, 15 തീയതികളിലാണ് യോഗം. യുദ്ധ സാഹചര്യവും യോഗത്തില്‍ ചർച്ചയാകും.
ദില്ലി: ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്. യുദ്ധം പ്രധാന ചർച്ചയാകും. ഈ മാസം 14, 15 തീയതികളിലാണ് യോഗം. യുദ്ധ സാഹചര്യവും യോഗത്തില്‍ ചർച്ചയാകും. യു എന്നിന് പുറത്ത്, നിലവിലെ സാഹചര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേദിയാണ് യോഗം. അതിനിടെ, ഇറാൻ - അമേരിക്ക ചർച്ചകളിലെ മധ്യസ്ഥ സ്ഥാനത്ത് പാകിസ്ഥാന്റെ റോൾ സംബന്ധിച്ച് വിമർശനം ഉയർന്ന് തുടങ്ങി.

അതേസമയം, കയ്യിലുള്ള യുറേനിയം ശേഖരം അമേരിക്കയ്ക്ക് എതിരായ സമ്മർദത്തിനുള്ള പുതിയ ആയുധമാക്കാൻ ഒരുങ്ങുകയാണ് ഇറാൻ. ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിലവാരത്തിലേക്ക് ഉയർത്തുന്നത് ആലോചിക്കുമെന്നാണ് ഇറാൻ പാർലമെന്‍റ് ദേശീയ സുരക്ഷാ വക്താവിന്റെ ഭീഷണി. ഇറാൻ - അമേരിക്ക ചർച്ചകൾ നയതന്ത്ര പ്രതിസന്ധികളിൽ കുടുങ്ങി നിൽക്കുകയാണ്.
മധ്യസ്ഥ രാഷ്ട്രമായ പാകിസ്ഥാന് നേരെയും പുതിയ ആരോപണങ്ങൾ ഇന്നുയർന്നു. ചർച്ചകളുടെ മറവിൽ ഇറാന്‍റെ സൈനിക വിമാനങ്ങൾക്ക് നൂർഖാൻ എയർബേസിൽ പാകിസ്ഥാൻ പാർക്കിങ് സൗകര്യം നൽകിയെന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട്. അമേരിക്ക ആക്രമണങ്ങളിൽ നിന്ന് ഒളിപ്പിക്കാനായിരുന്നു ഇത്. ആരോപണം പാകിസ്ഥാൻ തള്ളി. ഇറാനാകട്ടെ ഈയിടെ നല്ല ഗ്യാരണ്ടി നൽകാവുന്ന രാഷ്ട്രമായി ചൈനയെയാണ് ഉയർത്തിക്കാട്ടുന്നത്.

