എഫ്-15ഇ യുദ്ധവിമാനം തകർന്ന് പൈലറ്റിനെ കാണാതായതിന് പിന്നാലെ അമേരിക്കയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ. തങ്ങളുടെ പൈലറ്റുമാരെ കണ്ടെത്താൻ ആരെങ്കിലും സഹായിക്കുമോ എന്നാണ് അമേരിക്കയുടെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിന് സമീപം മറ്റൊരു യുഎസ് വിമാനം തകർത്തതായും ഇറാൻ അവകാശപ്പെട്ടു.

ടെഹ്‌റാൻ: എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനം തകർന്നതിനെത്തുടർന്ന് കാണാതായ ക്രൂ അംഗത്തെ കണ്ടെത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പരിഹസിച്ചു. വെള്ളിയാഴ്ച നടന്ന സൈനിക തിരച്ചിൽ ഓപ്പറേഷനു ശേഷമാണ് പരിഹാസ പരാമർശങ്ങൾ. വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ അമേരിക്കൻ സൈന്യം കണ്ടെത്തി. രണ്ടാമത്തെ ക്രൂ അംഗത്തിന്റെ അവസ്ഥയും എവിടെയാണെന്ന് അജ്ഞാതമായി തുടരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗാലിബാഫ് പരിഹാസം. ദയവായി നമ്മുടെ പൈലറ്റുമാരെ ആരെങ്കിലും കണ്ടെത്തുമോ? എന്നതാണ് അമേരിക്കയുടെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. കൊള്ളാം. എന്തൊരു അവിശ്വസനീയമായ പുരോഗതി. തികഞ്ഞ പ്രതിഭകൾ- ​ഗാലിബാ​ഫ് പരിഹസിച്ചു. അൽ ജസീറയുടെ റിപ്പോർട്ട് പ്രകാരം, തങ്ങളുടെ സൈന്യം യുഎസ് എ-10 വിമാനം വിജയകരമായി ലക്ഷ്യമാക്കി വീഴ്ത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. യുഎസ് വ്യോമസേനയുടെ രണ്ടാമത്തെ യുദ്ധവിമാനം വെള്ളിയാഴ്ച മിഡിൽ ഈസ്റ്റിൽ തകർന്നുവീണുവെന്നും ഇത് പ്രാദേശിക സംഘർഷങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന്റെ അവസ്ഥയെക്കുറിച്ചോ ഇറാന്റെ അവകാശവാദങ്ങളെക്കുറിച്ചോ അമേരിക്ക സ്ഥിരീകരണം നൽകിയിട്ടില്ല. ഹോർമുസ് കടലിടുക്കിന് സമീപമാണ് യുഎസ് എ-10 വിമാനം തകർന്നതായി പറയുന്നത്.