ഇസ്രയേലിനുള്ളിൽ ഹമാസുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സൈനികർ അടക്കം നൂറിലേറെ പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്.
ടെൽ അവീവ് : ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ടെൽ അവീവിലുണ്ടായിരുന്ന 10 എയർ ഇന്ത്യ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പൈലറ്റുമാർ, കാബിന് ക്രൂ, എയർപോർട്ട് മാനേജർമാർ എന്നവരുൾപ്പെടുന്ന സംഘത്തെയാണ് ഒഴിപ്പിച്ചത്. ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 14 വരെ ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റദ്ദാക്കിയത്.
യുദ്ധ മേഖലയിൽ കുടുങ്ങിയ മേഘാലയ സ്വദേശികളും അതിർത്തി കടന്നു. 27 മേഘാലയ സ്വദേശികൾ ഈജിപ്ത് അതിർത്തി കടന്നതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ സ്ഥിരീകരിച്ചു. ജെറുസലേമിലേക്ക് പോയവർ ബത്‍ലഹേമിലായിരുന്നു കുടുങ്ങിയത്. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെയാണ് അതിർത്തി കടന്നത്.
സ്ഥിതിഗതികൾ സങ്കീർണമാകുന്നു, ഈജിപ്റ്റിൽ രണ്ട് ഇസ്രായേലി പൗരന്മാരെ വെടിവെച്ച് കൊന്നു
ഇസ്രയേലിനുള്ളിൽ ഹമാസുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സൈനികർ അടക്കം നൂറിലേറെ പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്. കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇസ്രായേലിനുള്ളിൽ കടന്നതിന്റെ ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. 300 ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 1600 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്.
ഹമാസുമായുള്ള യുദ്ധത്തിൽ ഇടപെടരുത്! ഹിസ്ബുല്ലയ്‌ക്ക് ഇസ്രായേൽ മുന്നറിയിപ്പ്
ടെൽഅവീവ് : പലസ്തീൻ സായുധ സംഘമായ ഹമാസുമായുള്ള യുദ്ധത്തിൽ ഇടപെടരുതെന്ന് ലെബനോൻ സായുധ സംഘമായ ഹിസ്ബുല്ലയ്‌ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഹമാസിനെപ്പോലെ ഇസ്രയേലുമായി നിരന്തരം ഏറ്റുമുട്ടുന്ന സംഘമാണ് ഹിസ്ബുല്ല. ഇസ്രയേൽ ലെബനോൻ അതിർത്തിയിൽ ഇന്ന് ഹിസ്ബുല്ല ഇസ്രായേൽ സൈനികർക്കു നേരെ വെടിയുതിർത്തു. മറുപടിയായി ലെബനോൻറെ ഉള്ളിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ഹിസ്ബുല്ല പ്രകോപനം തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ്. ഇസ്രായേലിൽ കടന്നുള്ള ആക്രമണത്തിന് ഇറാന്റെ സഹായം ലഭിച്ചതായി ഹമാസ് വക്താവ് ബിബിസിയോട് പറഞ്ഞു. ഹമാസിന്റെ ആക്രമണം അഭിമാനകരമാണെന്ന് ഇറാൻ ഇന്നലെ പ്രതികരിച്ചിരുന്നു.
