റഷ്യയുടെ കടന്നുകയറ്റം തടയാന്‍ യുക്രൈന്‍ റെയില്‍വേ ലൈന്‍ തകര്‍ത്തു. റഷ്യയില്‍ നിന്ന് യുക്രൈനിലേക്കുള്ള റെയില്‍വേ ലൈനുകളാണ് യുക്രൈന്‍ തകര്‍ത്തത്. റഷ്യന്‍ സൈന്യം റെയില്‍വേ ലൈനുകള്‍ വഴി വരാതെ ഇരിക്കാനാണ് നീക്കം. 

ദില്ലി: യുക്രൈനില്‍ (Ukraine) കുടുങ്ങിയവരെ റഷ്യ (Russia) വഴി ഒഴിപ്പിക്കുന്നതിന് സമയമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. സൈനിക നടപടിക്കിടെ അതിര്‍ത്തി തുറക്കാനാവില്ലെന്ന നിലപാട് റഷ്യ എടുത്തതോടെയാണ് ഇതുവഴിയുള്ള ഒഴിപ്പിക്കല്‍ വൈകുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. റഷ്യൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ (S Jaishankar) ഇതുസംബന്ധിച്ച് സംസാരിച്ചേക്കും. പടിഞ്ഞാറൻ അതിർത്തിയിൽ കൂടുതൽ അതിർത്തികൾ തുറക്കാൻ യുക്രൈനോട് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യന്‍ ആക്രമണത്തെ നാലാം ദിവസവും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്‍.

Add Asianetnews as a Preferred SourcegooglePreferred

റഷ്യയുടെ കടന്നുകയറ്റം തടയാന്‍ യുക്രൈന്‍ റെയില്‍വേ ലൈന്‍ തകര്‍ത്തു. റഷ്യയില്‍ നിന്ന് യുക്രൈനിലേക്കുള്ള റെയില്‍വേ ലൈനുകളാണ് യുക്രൈന്‍ തകര്‍ത്തത്. റഷ്യന്‍ സൈന്യം റെയില്‍വേ ലൈനുകള്‍ വഴി വരാതെ ഇരിക്കാനാണ് നീക്കം. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് അഭയാര്‍ത്ഥി പ്രവാഹം നടക്കുകയാണ്. ലക്ഷക്കണക്കിന് മനുഷ്യരാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നത്. പോളണ്ടിലെ അതിര്‍ത്തിയില്‍ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. യുക്രൈന്‍ സൈന്യം വിദ്യാര്‍ത്ഥികളെ തടയുകയും മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ട് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തതായും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

  • ഓപ്പറേഷൻ ​ഗം​ഗ തുടരുന്നു;കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു;മലയാളികൾക്ക് സൗജന്യ യാത്ര

ദില്ലി: യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് ആശ്വാസ തീരമണഞ്ഞ് കൂടുതൽപേർ. കേന്ദ്ര സർക്കാരിന്‍റെ ഓപറേഷൻ ​ഗംഗ വഴി യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. റൊമേനിയയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുലർച്ചെയോടെ ദില്ലിയിലെത്തി. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് ഇന്നെത്തിയത്. വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്. പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി. 

ഇതിൽ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആണ് അയക്കുന്നത്. 16 പേർ വിമനത്താവളത്തിൽ നിന്ന് നേരെ കൊച്ചിയിലേക്ക് പോകും. തിരിവനന്തപുരത്തേക്ക് ഉള്ളവർ വൈകുന്നേരവും ദില്ലിയിൽ നിന്ന് യാത്ര തിരിക്കും. തിരികെ എത്തിയ മലയാളികളിൽ ഒരാൾ ദില്ലിയിലാണ് താമസം. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തിയിട്ടുണ്ട്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.അതേസമയം യുക്രൈനിൽ നിന്ന് ദില്ലിയിലേക്കുള്ള അടുത്ത വിമാനം വൈകുമെന്ന് ദില്ലിയിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസർ സിനി കെ തോമസ് പറഞ്ഞു. ഹംഗറിയിൽ നിന്നുള്ള വിമാനം ദില്ലിയിൽ രാവിലെ ഒമ്പതരയോടെ എത്തും. 25 മലയാളി വിദ്യാർത്ഥികൾ ഇതിലുണ്ട്.

സുരക്ഷിതമായി ആയിരുന്നു അതിർത്തിയിലേക്കുള്ള യാത്രയെന്ന് യുക്രൈനിൽ നിന്നെത്തിയ സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യുക്രൈനിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നവർ ദുരിതത്തിലാണ്. കിഴക്കൻ അതിർത്തി തുറന്ന് സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മറ്റുള്ളവരെ തിരികെ എത്തിക്കണമെന്നും വിദ്യാർഥികൾ കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെട്ടു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്നലെയാണ് കേന്ദ്ര സർക്കാർ ഓപ്പറേഷൻ ​ഗം​ഗക്ക് തുടക്കമിട്ടത്.