ഉത്തര കൊറിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന്‍റെ പാർട്ടിയും സഖ്യകക്ഷികളും 99.93% വോട്ട് നേടി വൻ വിജയം കരസ്ഥമാക്കി. എതിരാളികൾ ഇല്ലാത്ത തെരഞ്ഞെടുപ്പിൽ 0.07 ശതമാനം വോട്ടുകൾ ആർക്കാണ് ലഭിച്ചത് എന്നറിയാം. 1957 ന് ശേഷം ആദ്യമായാണ് എതിർവോട്ടുകൾ പരസ്യമാക്കിയത്.
പ്യോങ്‍യാങ്: ഉത്തര കൊറിയയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന്‍റെ പാർട്ടിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയും സഖ്യകക്ഷികളും 99.93 ശതമാനം വോട്ട് നേടി. 0.07 ശതമാനം വോട്ടുകൾ മാത്രമേ നഷ്ടമായുള്ളൂ. അതു കിട്ടിയത് എതിരാളികൾക്കല്ല. ബാലറ്റിൽ എതിർ സ്ഥാനാർത്ഥികളാരും ഉണ്ടായിരുന്നില്ല. ഓരോ മണ്ഡലത്തിലും മുൻകൂട്ടി അംഗീകാരം ലഭിച്ച ഒരു സ്ഥാനാർത്ഥിയെ മാത്രമേ വോട്ടർമാർക്ക് സ്വീകരിക്കാനോ നിരസിക്കാനോ കഴിയൂ. അതായത് ശേഷിക്കുന്ന 0.07 ശതമാനം പേർ എതിർ പാർട്ടിക്കോ നേതാവിനോ വോട്ട് ചെയ്തതല്ല. പകരം ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ 'നോ' എന്ന് വോട്ട് രേഖപ്പെടുത്തിയവരാണ്.
യെസ് അല്ലെങ്കിൽ നോ, എതിരാളികളില്ല
പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയൻ സ്റ്റേറ്റ് മാധ്യമങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 'ഇല്ല' വോട്ടുകൾ രേഖപ്പെടുത്തിയവരുടെ കണക്ക് പ്രസിദ്ധീകരിച്ചത്. 1957 ന് ശേഷം ആദ്യമായാണ് ഇക്കാര്യം പരസ്യമാക്കിയത്. രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച് തൊഴിലാളികൾ, കർഷകർ, ബുദ്ധിജീവികൾ, സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ആകെ 687 പ്രതിനിധികളെ സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുത്തു. ഓരോ മണ്ഡലത്തിലും കിമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗീകരിച്ച ഒരു സ്ഥാനാർത്ഥി മാത്രമേ ഉള്ളൂ. വോട്ടർമാർക്ക് കൂടുതൽ ചോയ്സ് ഇല്ല. ഈ സ്ഥാനാർത്ഥിയെ അംഗീകരിക്കാം അല്ലെങ്കിൽ നിരസിക്കാം. പുറത്തുനിന്നുള്ള നിരീക്ഷകർ ഈ പ്രക്രിയയെ ഷോ ഇലക്ഷൻ എന്നാണ് വിശേഷിപ്പിച്ചത്. യോൻഹാപ്പ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഇത്തവണ 0.07 ശതമാനം വോട്ടർമാർ സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്തതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
2011 ൽ പിതാവ് കിം ജോങ് ഇൽ മരിച്ചതിനു ശേഷമാണ് കിം ജോങ് ഉൻ അധികാരത്തിലെത്തിയത്. 2019 ൽ, ഉത്തര കൊറിയയിൽ തന്റെ നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കിം ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തി. കിമ്മിനെ ഔദ്യോഗികമായി രാഷ്ട്രത്തലവനാക്കുകയും സർക്കാർ, സൈന്യം, സംസ്ഥാന സ്ഥാപനങ്ങൾ എന്നിവയിലുള്ള അദ്ദേഹത്തിന്റെ പരമാധികാരം ഉറപ്പാക്കുകയും ചെയ്തു.
