കുർദുകളെ ലക്ഷ്യമിട്ടുള്ള ആക്രമണം നിർത്തണമെന്ന ലോകരാജ്യങ്ങളുടെ ആഹ്വാനം തള്ളി തുർക്കി
കുർദികള്‍ ഇന്ന് പോരാട്ടം അവസാനിപ്പിച്ചാൽ സൈനിക നടപടി തുർക്കി ഇന്ന് നിർത്തും. കുർദിഷ് സായുധരുമായി യാതൊരു ചർച്ചക്കുമില്ലെന്നും എർദോഗൻ ആവർത്തിച്ചു.
ഇസ്താംബുൾ: സിറിയയിലെ കുർദുകളെ ലക്ഷ്യമിടുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ലോകരാജ്യങ്ങളുടെ ആഹ്വാനം തള്ളി തുർക്കി. കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് സൈന്യം ആയുധം താഴെ വയ്ക്കുന്നതുവരെ സിറിയയിലെ സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് തുർക്കിഷ് പ്രസിഡന്‍റ് തയ്യിബ് എർദോഗൻ വ്യക്തമാക്കി.
കുർദികള്‍ ഇന്ന് പോരാട്ടം അവസാനിപ്പിച്ചാൽ സൈനിക നടപടി തുർക്കി ഇന്ന് നിർത്തും. കുർദിഷ് സായുധരുമായി യാതൊരു ചർച്ചക്കുമില്ലെന്നും എർദോഗൻ ആവർത്തിച്ചു. കുർദുകളെ സഹായിക്കാൻ എത്തിയ സിറിയൻ സൈന്യത്തിനൊപ്പം റഷ്യൻ പട്ടാളവും ചേർന്നതോടെ മേഖലയിലെ സ്ഥിതി കൂടുതൽ സങ്കീർണ്ണമാവുകയാണ്.
Read More:തുർക്കി ആക്രമണം; കുർദുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് സിറിയൻ സർക്കാർ
അമേരിക്കയ്ക്ക് പുറമെ ബ്രിട്ടണ്‍, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളും തുർക്കിയിലേക്കുള്ള ആയുധ കയറ്റുമതി നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കയുടെ ഉപരോധത്തെ ഭയമില്ലെന്നാണ് എർദോഗന്‍റെ നിലപാട്. സിറിയയിൽ തുർക്കിയുടെ ആക്രമണം ഒരാഴ്ച പിന്നിടുമ്പോൾ രണ്ട് ലക്ഷത്തോളം സാധാരണക്കാരാണ് പലായനം ചെയ്തത്. മരണസംഖ്യ ഇരുന്നൂറ് കവിഞ്ഞെന്നാണ് മനുഷ്യാവകാശ സംഘടനായ സിറിയൻ ഒബ്സർവേറ്ററി പുറത്തുവിട്ട കണക്ക്.