സിഎംആര്‍എല്‍ ജീവനക്കാർ ചോദ്യം ചെയ്യലിനായി ഇന്ന് ഇഡി ആസ്ഥാനത്ത് ഹാജരായേക്കും. പിണറായിയുടെ വീട്ടിലടക്കം പരിശോധന നടത്തി ശേഖരിച്ച തെളിവുകളുടെ അടക്കം അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. പിണറായിയുടെ മകൾ വീണ നാളെയാണ് ഹാജരാകേണ്ടത്. 

കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലിലെ ജീവനക്കാര്‍ ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരായേക്കും. പിണറായി വിജയന്‍റെ വീട്ടിലടക്കം പരിശോധന നടത്തി ശേഖരിച്ച തെളിവുകളുടെ അടക്കം അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ ടിയോട് നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിഎംആർഎൽ എംഡി എസ്, എൻ ശശിധരൻ കർത്തയും ജീവനക്കാർക്കുമടക്കം 9 പേർക്കാണ് ആദ്യ ഘട്ട നോട്ടീസ്. കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിക്ക് ഇഡി നല്‍കിയ നിർദ്ദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിച്ചത്. കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം. വെള്ളിയാഴ്ച കൊച്ചി സോണൽ ഓഫീസിലാണ് വീണ രേഖകൾ സഹിതം ഹാജരാക്കേണ്ടത്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത മകൻ ശരൺ എസ് കർത്ത ശശിധരൻ കർത്തയുടെ ഭാര്യ അടക്കമുള്ള കുടുംബാഗങ്ങള്‍ക്കും കമ്പനി ജീവനക്കാരായ ചീഫ് ഫിനാൻസ് ഓഫീസർ കെ.എസ് സുരേഷ് കുമാർ, സീനിയർ മാനേജർ എൻ സി ചന്ദ്ര ശേഖരൻ, അഞ്ജു റേച്ചൽ കുരുവിള, അടക്കമുള്ള ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ശശിധരൻ കർത്ത തിങ്കളാഴ്ചയാണ് ഹാജരാക്കേണ്ടത്.

നേരത്തെ 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ ധനക്ഷ്മി ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളിൽ വീണയക്ക് ഉള്ള മൂന്ന് അക്കൗണ്ടുകളും ഉൾപ്പെടുന്നുണ്ട്. ഈ അക്കൗണ്ടുകൾ വഴിയാണ് വീണയും കരിമണൽ കമ്പനിയും ഇടപാടുകൾ നടത്തിയത്. എക്സാലോജിക്കും കരിമണൽ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടേയും രേഖകൾ ഇഡിക്ക് അന്വേഷണത്തിനായി കൈമാറാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു ഇതിന്‍റെ വിശദാംസങ്ങളടക്കം വെച്ചായിരിക്കും ചോദ്യം ചെയ്യൽ. റെയ്ഡിനിടെ വീണ നൽകിയ പ്രാഥമിക മൊഴിയും നിലവിലെ തെളിവുകളും തമ്മിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡി വിശദീകരിക്കുന്നത്.