ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച അസ്ഹർ പാകിസ്ഥാനിലുണ്ടെന്ന ആരോപണം മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ തള്ളിക്കളഞ്ഞതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ഓഡിയോ പുറത്തുവന്നത്.
ദില്ലി: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിൽ ജിഹാദിന് തയ്യാറായി 10,000 ഫിദായീനുകൾ (ജീവൻ വരെ നഷ്ടപ്പെടുത്തി ആക്രമണത്തിന് തയ്യാറായവർ) തലവൻ മസൂദ് അസർ. മസൂദിന്റേതെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പിലാണ് ഇക്കാര്യമുള്ളത്. പാകിസ്ഥാനിലെ ബഹവൽപൂരിലെ പള്ളിയിൽ നിന്ന് എടുത്തതായി പറയപ്പെടുന്ന ശബ്ദ സന്ദേശം ന്യൂ 18 പുറത്തുവിട്ടു. 2019 മുതൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത അസ്ഹർ, ഐഎസ്‌ഐ സംരക്ഷണയിൽ ഒളിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
മുജാഹിദിന് നൽകുന്ന ഫണ്ട് ജിഹാദിന് ഉപയോഗിക്കും. വലിയ മതനേതാക്കളെപ്പോലെ തന്നെ പാകിസ്ഥാനും മുജാഹിദിന്റെ അനുഗ്രഹം വേണമെന്നും അസ്ഹർ പറയുന്നു. ജെയ്‌ഷെ മുഹമ്മദിന് 30,000 പോരാളികളുണ്ടെന്നും ഒരു ശക്തിക്കും മിസൈലിനും അവരെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും മസൂദ് പറയുന്നു.
ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച അസ്ഹർ പാകിസ്ഥാനിലുണ്ടെന്ന ആരോപണം മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ തള്ളിക്കളഞ്ഞതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ഓഡിയോ പുറത്തുവന്നത്. നിരവധി ഭീകരാക്രമണങ്ങളുടെ പേരിൽ ഇന്ത്യ അന്വേഷിക്കുന്ന അസ്ഹറിനെ തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭീകര നേതാവ് പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യ തെളിയിച്ചാൽ ജെയ്‌ഷെ മുഹമ്മദ് തലവനെ അറസ്റ്റ് ചെയ്യുന്നതിൽ പാകിസ്ഥാന് സന്തോഷമാകുമെന്നും ബിലാവാൽ പറഞ്ഞു. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ അസ്ഹർ, 2001 ലെ പാർലമെന്റ് ആക്രമണം, 2016 ലെ പത്താൻകോട്ട് ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയിലും പങ്കാളിയായിരുന്നു.
അസ്ഹറിനെയും ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിനെയും പാകിസ്ഥാനിൽ നിന്ന് കൈമാറണമെന്ന് ഇന്ത്യ വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ആവശ്യപ്പെടുന്ന ഭീകരർ പാകിസ്ഥാനിൽ ഇല്ലെന്നാണ് പാക് അധികൃതർ പറയുന്നത്. ഒപ്പറേഷൻ സിന്ദൂറിൽ, ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം ഇന്ത്യ തകർത്തതിനെത്തുടർന്ന് തന്റെ കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടതായി അസ്ഹർ സമ്മതിച്ചിരുന്നു.
