ആക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ രംഗത്തെത്തി.
ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎഇയിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ രംഗത്തെത്തി. സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ, ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയ്യാറെന്നും റഷ്യ പ്രഖ്യാപിച്ചു.
അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്നാണ് നിലപാട്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിക്ക് പുറമെ, അമേരിക്കൻ സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങൾക്കെതിരെയും പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇതിനോടകം തന്നെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഭാവി സുരക്ഷ ഉറപ്പാക്കുന്ന ഒരു നയതന്ത്ര പരിഹാരമാണ് ഇറാൻ ലക്ഷ്യമിടുന്നത്. എന്നാൽ നിലവിലെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് അവർ കരുതുന്നു. അയൽരാജ്യങ്ങൾ തങ്ങളുടെ നിലപാട് എത്രയും വേഗം വ്യക്തമാക്കണമെന്നും അമേരിക്കൻ കമ്പനികൾ മേഖലയിൽ നിന്ന് പിൻവാങ്ങണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.



