അഞ്ച് വർഷത്തിനിടെ ആദ്യമായി നേതൃത്വം നൽകിയ വെള്ളിയാഴ്ച നമസ്കാരത്തിലായിരുന്നു ഖമെനയി രൂക്ഷ വിമർശനം ഉന്നയിച്ചത്

ടെഹ്‌റാന്‍:അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമെനയി. അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേല്‍ രക്തരക്ഷസെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇറാന്‍ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും ശത്രുവിന്റെ ലക്ഷ്യം മുസ്ലിം രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും പറഞ്ഞ ആയത്തുല്ല, മുസ്ലിം രാജ്യങ്ങളോട് ഒന്നിച്ച് നില്‍ക്കാനും ആവശ്യപ്പെട്ടു. 

അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി നേതൃത്വം നല്‍കിയ വെള്ളിയാഴ്ച നമസ്‌കാരത്തിലായിരുന്നു ഖമെനയിയുടെ പരാമര്‍ശങ്ങള്‍. ടെഹ്‌റാനിലെ പള്ളിയിലാണ് ആയത്തുല്ല ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. 

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ 2020 ജനുവരിയിലാണ് അദ്ദേഹം ഇതിന് മുന്‍പ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 -ന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മധ്യേഷ്യയിലാകെ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഈ സംഭവത്തിന് ഒരു വര്‍ഷം തികയാന്‍ മൂന്ന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഇറാന്റെ പരമോന്നത നേതാവിന്റെ പരാമര്‍ശങ്ങള്‍.