ഭൂപടവിവാദം: ചർച്ചയാകാമെന്ന നേപ്പാളിൻ്റെ നിർദേശം തള്ളി ഇന്ത്യ
ചൈനയ്ക്കു പിന്നാലെ നേപ്പാളുമായുള്ള ഇന്ത്യൻ ബന്ധവും ഉലയുകയാണ്. ഉത്തരാഖണ്ഡിലെ മൂന്ന് പ്രദേശങ്ങളിലാണ് നേപ്പാൾ അവകാശവാദം ഉന്നയിക്കുന്നത്.
ദില്ലി: ഭൂപടം മാറ്റിവരച്ച വിഷയത്തിൽ ചർച്ചയാകാമെന്ന നേപ്പാളിൻറെ നിർദ്ദേശത്തോട് തണുപ്പൻ പ്രതികരണവുമായി ഇന്ത്യ. നേപ്പാൾ നീക്കത്തിൽ ചൈനീസ് ഇടപെടലുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. അതേസമയം ലഡാക്കിൽ ഇന്ത്യയും ചൈനയും ഘട്ടംഘട്ടമായി സൈനിക സാന്നിധ്യം കുറയ്ക്കുമെന്ന് കരസേന മേധാവി ജനറൽ എംഎം നരവനെ അറിയിച്ചു.
ചൈനയ്ക്കു പിന്നാലെ നേപ്പാളുമായുള്ള ഇന്ത്യൻ ബന്ധവും ഉലയുകയാണ്. ഉത്തരാഖണ്ഡിലെ മൂന്ന് പ്രദേശങ്ങളിലാണ് നേപ്പാൾ അവകാശവാദം
ഉന്നയിക്കുന്നത്. ലിംപിയാധുര, ലിപുലേഖ് കാലാപാനി എന്നീ ഇന്ത്യയുടെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള ഭൂപടം ഇന്നലെ നേപ്പാൾ പാർലമെൻിൻ്റ് ജനസഭ അംഗീകരിച്ചു.
നേപ്പാൾ രാഷ്ട്രീയസഭയിൽ ബിൽ ഇന്ന് കൊണ്ടുവന്നു. ഒരംഗത്തിൻ്റേയും എതിർപ്പില്ലാതെ ബില്ല് പാസാകുമ്പോൾ ഇന്ത്യ കടുത്ത അതൃപ്തി പരസ്യമാക്കി കഴിഞ്ഞു. ചർച്ചയാവാം എന്ന് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഇപ്പോൾ പറയുന്നതെന്തിനെന്ന് സർക്കാർ വൃത്തങ്ങൾ ചോദിക്കുന്നു. മുന്നോട്ട് പോകുന്നതിന് നേപ്പാളിന് ധൈര്യം പകരുന്നത് ചൈനയെന്ന് വ്യക്തമാകുകയാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ലഡാക്കിലെ തർക്കത്തിൽ ചൈനീസ് സേനയുമായുള്ള സംഭാഷണം ഫലപ്രദമാണെന്ന് കരസേന മേധാവി ജനറൽ എംഎം നരവനെ വ്യക്തമാക്കി. എന്നാൽ പാങ്ഗോംഗ് തടാകതീരത്തെ യഥാർത്ഥ സ്ഥിതിയെക്കുറിച്ച് കരസേന മേധാവി മൗനം പാലിച്ചു. നേപ്പാളിനെ
അകറ്റിയത് ഇന്ത്യയുടെ പരാജയമല്ലേ എന്ന് ബിജെപി സുബ്രമണ്യൻ സ്വാമി ട്വീറ്ററിൽ ചോദിച്ചു. കൊവിഡ് പോരാട്ടം തുടരുമ്പോൾ അതിർത്തിയിൽ ചൈന പാകിസ്ഥാൻ നേപ്പാൾ അച്ചുതണ്ട് രൂപം കൊള്ളുന്നത് ഇന്ത്യയ്ക്ക് തലവേദനയാവുകയാണ്.