നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാം തവണയും യുകെ റോയൽ കോടതി തള്ളി
പണം തിരിച്ചടയ്ക്കാൻ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് കോടതി നാലാം തവണയും നീരവിന്‍റെ ജാമ്യാപേക്ഷ തള്ളിയത്
ലണ്ടൻ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങി, യുകെയിൽ അഭയാർത്ഥിയായി കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ റോയൽ കോടതി തള്ളി. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യപേക്ഷ തളളുന്നത്.
നീരവ് മോദി പണം തിരിച്ചടയ്ക്കാൻ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് യുകെ റോയൽ കോടതി നാലാം തവണയും നീരവിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.
48 കാരനായ നീരവ് മോദി വാന്‍ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കഴിഞ്ഞ തവണ ജാമ്യം തള്ളിയപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു.
ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ആരാഞ്ഞിരുന്നു. മാർച്ച് 19നാണ് നീരവ് ലണ്ടനിൽ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്‍റെ അറസ്റ്റിലായത്. നീരവ്മോദിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
സാക്ഷികൾക്ക് വധഭീഷണിയുണ്ടെന്ന വാദവും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുള്ള വാദവും അംഗീകരിച്ചാണ് മൂന്നാം അപേക്ഷയിൽ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിയ്ക്ക് ജാമ്യം നിഷേധിച്ചത്.