രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പരീക്ഷണമെന്ന് കിം ജോങ് ഉൻ പ്രശംസിച്ചു. അമേരിക്കയെയും സഖ്യകക്ഷികളെയും ലക്ഷ്യം വച്ചുള്ള കൂടുതൽ ചടുലവും കണ്ടെത്താൻ പ്രയാസമുള്ളതുമായ മിസൈലുകൾ സ്വന്തമാക്കുക എന്നത് കിമ്മിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
സോൾ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ച് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്‍റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെയാണ് പരീക്ഷണം. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പരീക്ഷണമെന്ന് കിം പ്രശംസിച്ചതായും കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയെയും സഖ്യകക്ഷികളെയും ലക്ഷ്യം വച്ചുള്ള കൂടുതൽ ചടുലവും കണ്ടെത്താൻ പ്രയാസമുള്ളതുമായ മിസൈലുകൾ സ്വന്തമാക്കുക എന്നത് കിമ്മിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
കോമ്പോസിറ്റ് കാർബൺ ഫൈബർ മെറ്റീരിയൽ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സെപ്റ്റംബറിൽ സമാനമായ ഒരു ഖര-ഇന്ധന എഞ്ചിൻ പരീക്ഷണം ഉത്തര കൊറിയ നടത്തിയിരുന്നു. സെപ്റ്റംബറിലെ പരീക്ഷണത്തെ ഖര ഇന്ധന എഞ്ചിന്റെ ഒമ്പതാമത്തെയും അവസാനത്തെയും ഗ്രൗണ്ട് പരീക്ഷണമായിട്ടാണ് ഉത്തര കൊറിയ വിശേഷിപ്പിച്ചത്. തന്ത്രപരമായ ആക്രമണ മാർഗങ്ങൾ നവീകരിക്കുന്നതിനായി രാജ്യത്തിന്റെ അഞ്ച് വർഷത്തെ ആയുധ നിർമ്മാണത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയതെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്തു. പരിശോധന എപ്പോൾ എവിടെയാണ് നടന്നതെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്തിട്ടില്ല.
എഞ്ചിന്റെ ആകെ ജ്വലന സമയം പോലുള്ള ചില പ്രധാന വിവരങ്ങൾ വെളിപ്പെടുത്താത്തതിനാൽ, ഏറ്റവും പുതിയ പരീക്ഷണത്തെക്കുറിച്ചുള്ള ഉത്തര കൊറിയയുടെ അവകാശവാദം പൊള്ളയായിരിക്കാമെന്നാണ് ദക്ഷിണ കൊറിയയിലെ സയൻസ് ആൻഡ് ടെക്നോളജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ഓണററി റിസർച്ച് ഫെലോ ആയ ലീ ചൂൺ ഗ്യൂൺ പറഞ്ഞത്. ഉത്തര കൊറിയയുടെ ഖര ഇന്ധന എഞ്ചിൻ വികസന പരിപാടിയിൽ ചില കാലതാമസങ്ങൾ നേരിടുന്നുണ്ടാകാമെന്നും അല്ലെങ്കിൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ മെച്ചപ്പെട്ട എഞ്ചിൻ വികസിപ്പിക്കാൻ രാജ്യം തീരുമാനിച്ചിരിക്കാമെന്നും ലീ വിലയിരുത്തി. യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെ പിന്തുണയ്ക്കുന്നതിനായി ഉത്തര കൊറിയ സൈന്യവും ആയുധങ്ങളും അയച്ചതോടെ സമീപ വർഷങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമായിട്ടുണ്ട്.
സമീപ വർഷങ്ങളിൽ യുഎസിൽ എത്താൻ സാധ്യതയുള്ള ദൂരപരിധിയുള്ള വിവിധതരം ഭൂഖണ്ഡാന്തര മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ പ്രധാന ആയുധ പരീക്ഷണ വിക്ഷേപണങ്ങളെക്കുറിച്ചുള്ള ഉത്തര കൊറിയയുടെ ചില മുൻകാല അവകാശവാദങ്ങൾ സംശയാസ്പദമായിരുന്നു. 2024-ൽ മൾട്ടിവാർഹെഡ് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു. എന്നാൽ പരീക്ഷണ പരാജയം മറച്ചുവെയ്ക്കാനായി തെറ്റായ അവകാശവാദം ഉന്നയിക്കുകയായിരുന്നു ഉത്തര കൊറിയ എന്നാണ് ദക്ഷിണ കൊറിയ ആരോപിച്ചത്.
