Asianet News MalayalamAsianet News Malayalam

പീഡനക്കേസുകളില്‍ കുടുങ്ങിയ കത്തോലിക്കാ വൈദികര്‍ക്ക് അഭയമായി ഒരു സംഘടന; 8000 പുരോഹിതരെ സഹായിച്ചെന്ന് അവകാശവാദം

പീഡനക്കേസുകളില്‍ കുരുങ്ങിയ വൈദികരെ രക്ഷിക്കാന്‍ 14 വര്‍ഷം കൊണ്ട് പിരിച്ചെടുത്ത വന്‍ തുകയില്‍ തിരിമറി നടത്തിയതോടെയാണ് വൈദികര്‍ അടക്കമുള്ള സ്ഥാപക നേതാക്കളിലേക്ക് ചോദ്യങ്ങള്‍ ഉയര്‍ന്നത് 
 

Opus Bono Sacerdotii gives quiet legal help for rape accused priests in america
Author
Dryden, First Published Jul 30, 2019, 9:58 PM IST

ഡെട്രോയിറ്റ്: കുട്ടികളെ അടക്കം ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ കുടുങ്ങിയ കത്തോലിക്കാ വൈദികര്‍ക്ക് താങ്ങും തണലുമായി ഒരു എന്‍ ജി ഒ. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് അന്തര്‍ദേശീയ മാധ്യമമായ അസോസിയേറ്റ് പ്രസ് പുറത്തുവിട്ടത്. പണമിടപാടുകളില്‍ രഹസ്യ സ്വഭാവമുള്ള സംഘടന നടത്തിയ തിരിമറിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍.

പീഡനാരോപണങ്ങള്‍ നേരിടുന്ന കത്തോലിക്കാ സഭയിലെ വൈദികര്‍ക്ക് നിയമസഹായം, യാത്രാ സൗകര്യങ്ങള്‍, കേസില്‍ നിന്ന് പരിരക്ഷ, അഭയം, സാമ്പത്തിക സഹായം അടക്കം കേസില്‍ കുടുങ്ങാതിരിക്കാനുള്ള സകല സഹായവുമാണ് ഓപസ് ബോനോ സാച്ചിയര്‍ഡോറ്റി എന്ന എന്‍ ജി ഒ നല്‍കുന്നത്. ഇരുപത് വര്‍ഷത്തിലധികമായി ലൈംഗികാരോപണങ്ങളില്‍ കുടുങ്ങുന്ന അമേരിക്കയിലെ കത്തോലിക്കാ പുരോഹിതരുടെ അഭയസ്ഥാനമാണ് ഓപസ് ബോനോ സാച്ചിയര്‍ഡോറ്റിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 'പൗരോഹിത്യത്തിന്‍റെ നന്മയ്ക്കായി' എന്നാണ് 'ഓപസ് ബോനോ' എന്ന ലത്തീന്‍ പദം അര്‍ത്ഥമാക്കുന്നത്.

Opus Bono Sacerdotii gives quiet legal help for rape accused priests in america

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ആരോപണ വിധേയരായ വൈദികരാണ് ഇവര്‍ സഹായം നല്‍കിയവരില്‍ ഏറിയപങ്കും. സഹായം നല്‍കിയ വൈദികരുടെ പേരുവിവരങ്ങള്‍ സംഘടന വ്യക്തമാക്കുന്നില്ലെങ്കിലും എണ്ണായിരത്തോളം പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്നാണ് സംഘടന അവകാശപ്പെടുന്നത്. പീഡനാരോപണങ്ങള്‍ നേരിടുന്ന വൈദികര്‍ക്ക് അടിയന്തരസഹായങ്ങള്‍ എത്തിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് സംഘടന വിശദമാക്കുന്നു.

Opus Bono Sacerdotii gives quiet legal help for rape accused priests in america

ഇവരുമായി ബന്ധമില്ലെന്ന് കത്തോലിക്കാ സഭ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ സഹായങ്ങള്‍ ലഭിച്ചിട്ടുള്ളത് കത്തോലിക്കാ സഭയിലെ വൈദികര്‍ക്ക് തന്നെയാണ്. വത്തിക്കാനില്‍ വരെ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരമുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ ജി ഒ ആയാണ് സംഘടന രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും പ്രവര്‍ത്തനം വളരെ രഹസ്യാത്മകമാണ്. കൂടിക്കാഴ്ചകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അറിയിപ്പ്, നോട്ടീസ്, ബോര്‍ഡ് പോലുള്ള ഒന്നും തന്നെയുണ്ടാവില്ല.

Opus Bono Sacerdotii gives quiet legal help for rape accused priests in america

എന്നാല്‍ അടുത്ത കാലത്ത് സംഘടനയുടെ സ്ഥാപക നേതാക്കളായ വൈദികരില്‍ രണ്ടുപേര്‍ക്കെതിരെ ഗുരുതര പീഡനാരോപണം ഉയര്‍ന്നതോടെ ഈ മാസം ആദ്യം ഇവരെ സഭയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ സാമ്പത്തിക തിരിമറികള്‍ പുറത്തുവരാന്‍ തുടങ്ങിയത്. വൈദികര്‍ക്കെതിരായ പീഡനാരോപണങ്ങള്‍ സഭയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും വൈദികര്‍ ഇത്തരം പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ സഭയിലെ അജഗണങ്ങളാണ് ശ്രദ്ധിക്കേണ്ടതുമെന്നാണ് സംഘടനയുടെ അടിസ്ഥാന തത്വം.

എന്നാല്‍ ഇരകളെ സംരക്ഷിച്ച് സഹായങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നതെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഡെട്രോയിറ്റിലുള്ള അസംപ്ഷന്‍ പള്ളി അടിസ്ഥാനമാക്കിയായിരുന്നു സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്. വൈദികനായ എഡ്വേര്‍ഡ് പെരോണ്‍,  ജോ മാഹേര്‍, പീറ്റര്‍ ഫെരേര എന്നിവരായിരുന്നു 2002ല്‍ സംഘടന രൂപീകരിച്ചത്. 

Opus Bono Sacerdotii gives quiet legal help for rape accused priests in america

പള്ളി കേന്ദ്രീകരിച്ചുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നതോടെ 2014 ല്‍ മിഷിഗണിലെ ഡ്രൈഡെനിലേക്ക് ഇവര്‍ ഓഫീസ് മാറ്റുകയായിരുന്നു.

Opus Bono Sacerdotii gives quiet legal help for rape accused priests in america

യാഥാസ്ഥിതിക മനോഭാവം വച്ച് പുലര്‍ത്തിയിരുന്ന എഡ്വേര്‍ഡ് പെരോണ്‍ വിവാഹത്തിനെത്തിയ പെണ്‍കുട്ടിയുടെ വസ്ത്രധാരണം ശരിയല്ലെന്ന് കാണിച്ച് വിവാഹ കര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറാവാതിരുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. 

Opus Bono Sacerdotii gives quiet legal help for rape accused priests in america

അസംപ്ഷന്‍ പള്ളിയിലെത്തിയ കോംലാന്‍ ഡെം ഹൗണ്ട്ജേം എന്ന വൈദികനെ സഹായിക്കുന്നത് സംബന്ധിച്ചാണ് ഇത്തരമൊരു ആശയത്തെക്കുറിച്ച് എഡ്വേര്‍ഡ് പെരോണ്‍ ചിന്തിക്കുന്നത്. ഏറെ പീഡനാരോപണങ്ങള്‍ കേട്ട ശേഷം സ്ഥലം മാറിയെത്തിയ ഹൗണ്ട് ജേമിനെക്കുറിച്ച് അസംപ്ഷന്‍ പള്ളി വിശ്വാസികളില്‍ നിന്ന് പരാതിയുയര്‍ന്നതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ പെരോണ്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വൈദികന്‍ സ്വദേശത്ത് മടങ്ങാതെ സെന്‍റ് ലൂയിസ് പ്രദേശത്തേക്ക് ചികിത്സാ ആവശ്യം പറഞ്ഞ് പോവുകയായിരുന്നു. ഇദ്ദേഹം വീണ്ടും പീഡനാരോപണം നേരിടുകയും 2002ല്‍ ഡെട്രോയിറ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആരോപണം ഉന്നയിച്ച വനിതയെക്കുറിച്ച് രൂക്ഷ ആരോപണം ഉയര്‍ത്തിയ പെരോണ്‍ ഇത്തരത്തില്‍ കേസുകളില്‍ പെടുന്ന വൈദികര്‍ക്ക് നിയമസഹായം നല്‍കാന്‍ മുന്നോട്ട് വരാന്‍ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു.

പെരോണിന്‍റെ സഹായത്തോടെ കേസില്‍ നിന്ന് രക്ഷപ്പെട്ട് ഹൗണ്ട് ജേമി ലാസ് വെഗാസിലേക്ക് പോവുകയായിരുന്നു. മിഷിഗണിലെ അറ്റോര്‍ണി ജനറലിന്‍റെ കണക്കുകള്‍ പ്രകാരം ആയിരം കത്തോലിക്കാ പുരോഹിതര്‍ക്ക് ഓപസ് ബോനോ സഹായം നല്‍കിയിട്ടുണ്ട്. നിയമത്തിലെ ചെറിയ പഴുതുകള്‍ ഉപയോഗിച്ച് ഓപസ് ബോനോ വൈദികരെ രക്ഷിച്ചിട്ടുണ്ടെന്ന് കോടതിയും വിശദമാക്കുന്നു. 2002 മുതല്‍ 2016 വരെയായി 8 മില്യണ്‍ ഡോളര്‍ (55.08 കോടി രൂപ) സംഘടന വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്തത്.

Opus Bono Sacerdotii gives quiet legal help for rape accused priests in america

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടേയും മദര്‍ തെരേസയുടേയും പേരിലാണ് സംഘടന വിശ്വാസികളില്‍ നിന്ന് പണപ്പിരിവ് നടത്തിയിരുന്നത്. സംഘടനയുടെ രക്ഷാധികാരികളായി ജോണ്‍ പോള്‍ രണ്ടാമനേയും മദര്‍ തെരേസയേയുമാണ് ഇവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലും ഓപസ് ബോനോ സാച്ചിയര്‍ഡോറ്റി സജീവമാണ്.

Opus Bono Sacerdotii gives quiet legal help for rape accused priests in america

പൗരോഹിത്യം ആഘോഷിക്കുന്ന വൈദികരുടെ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ഇവരുടെ ഫേസ്ബുക്ക് പേജിലുള്ളത്. 

Image may contain: 3 people, people standing and outdoor

ഓപസ് ബോനോ സാച്ചിയര്‍ഡോറ്റിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജോ മാഹേറിന്‍റെ പുത്രി മേരി റോസിയുടെ വെളിപ്പെടുത്തലുകളാണ് സംഘടനയുടെ പല പ്രവര്‍ത്തനങ്ങളിലേക്കും വെളിച്ചം വീശിയത്. വൈദികരുടെ ആക്രമണത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മേരി റോസി.

Opus Bono Sacerdotii gives quiet legal help for rape accused priests in america

പിതാവിന്‍റെ നിലപാടുകളോടുള്ള എതിര്‍പ്പ് മേരി മറച്ചുവക്കുന്നില്ല. സംഘടനയുടെ തട്ടിപ്പുകള്‍ പുറത്ത് വന്നതോടെ മിഷിഗണില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ജോ മാഹേറിന് കോടതി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ പഴയ ആശയവുമായി പുതിയ സംഘടന രൂപീകരിച്ചിരിക്കുയാണ് ജോ മാഹേര്‍ വീണ്ടും. ഒരു വൈദികനില്‍ നിന്നും ഞങ്ങള്‍ മുഖം തിരിക്കില്ലെന്നാണ് പുതിയ സംഘടനയുടെ മുഖമുദ്ര. 

Follow Us:
Download App:
  • android
  • ios