പാകിസ്ഥാനിൽ ചാവേർ ആക്രമണം നടത്തിയ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിലെ വനിതാ ചാവേറിന്റെ വീഡിയോ പുറത്തുവന്നു. ഗ്വാദറിലെ ആക്രമണത്തിന് പന്ത്രണ്ട് മണിക്കൂർ മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ, പാകിസ്ഥാൻ സൈന്യത്തെ വെല്ലുവിളിക്കുന്നു.
ദില്ലി: പാകിസ്ഥാനിൽ ചാവേർ ആക്രമണം നടത്തിയ വനിതാ ചാവേറിന്റെ വീഡിയോ പുറത്ത്. ബലൂച് വിമത ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)യുടെ പ്രവർത്തകയായ വനിതാ ചാവേറിന്റെ വീഡിയോയാണ് പുറത്തായത്. ഗ്വാദർ ഫ്രണ്ടിലെ രണ്ടാം ഘട്ട ഓപ്പറേഷൻ ഹെറോഫിൽ, ഫിദായീൻ ഹവ ബലൂച്ച് സഹ ഫിദായീനുമായി തോളോട് തോൾ ചേർന്ന് നിസ്വാർത്ഥമായി പോരാടി. മരണത്തിന് പന്ത്രണ്ട് മണിക്കൂർ മുമ്പത്തെ വീഡിയോയാണ് പുറത്തായത്. ഫോണിലെ ക്യാമറയിലാണ് വീഡിയോ ചിത്രീകരിച്ചത്. ചുവപ്പും നീലയും നിറത്തിലുള്ള കുർത്തയും ബിഎൽഎ ലോഗോയുള്ള ബേസ്ബോൾ തൊപ്പിയും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്.
"ബലൂച് ജനത, ഇന്ന് നിങ്ങളുടെ ഒരു സഹോദരി പഞ്ചാബി സൈന്യത്തെ നേരിടുകയാണ്. ഇനി നിങ്ങൾ ധൈര്യത്തോടെ വരണം. ഞങ്ങൾക്ക് മുന്നിൽ മറ്റ് മാർഗമില്ല. ഭയം കൊണ്ടല്ല പാകിസ്ഥാൻ മുന്നോട്ട് വരുന്നത്. പാകിസ്ഥാന് നമ്മളെ നേരിടാൻ കഴിയില്ല. ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. ഇന്ന് നമ്മൾ ശത്രുവിനെ നേരിടുകയാണ്. ബലൂച് അമ്മമാരും സഹോദരിമാരും ഉപേക്ഷിക്കപ്പെട്ടവരല്ലെന്നും ഉപേക്ഷിക്കപ്പെടില്ലെന്നും ഇന്ന് ശത്രുവിന് നമ്മൾ കാണിച്ചുകൊടുക്കും" -ചാവേർ പറയുന്നു.
യുദ്ധം രസകരമാണ്. നമ്മൾ ശത്രുവിനെ കാത്തിരിക്കുകയാണ്. ശത്രുവിനെ എവിടെയും കാണാനില്ല. ശത്രു ഒരു ഭീരുവാണ്. അവർ ദൂരെ നിന്ന് വെടിയുതിർക്കുകയായിരുന്നു. അവർ മുന്നോട്ട് വരാൻ ധൈര്യപ്പെടുന്നില്ല. വരൂ, വരൂ, ഇന്ന് ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ഇന്ന് നിങ്ങൾ ബലൂച് വനിതാ സ്വാതന്ത്ര്യ സമര സേനാനികളെ നേരിടും. ബലൂച് സ്ത്രീകളെ നേരിടുക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഇന്ന് നിങ്ങൾക്കറിയാമെന്നും ഇവർ പറയുന്നു. ഗ്വാദർ ഫ്രണ്ടിന് സമീപം ഉണ്ടായിരുന്ന എല്ലാ പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരെയും തന്റെ ആക്രമണകാരികളുടെ സംഘം വധിച്ചതായും അവർ കൂട്ടിച്ചേർത്തു.
