'ബലാത്സംഗത്തിന് ശിക്ഷ വരിയുടയ്ക്കൽ'; നടപടി കടുപ്പിച്ച് ഇമ്രാന് ഖാന്
ഇതൊരു ഗുരുതരമായ വിഷയമാണെന്നും നടപ്പിലാക്കാൻ വൈകുന്നത് അനുവദിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇസ്ലാമാബാദ്: ബലാത്സംഗം കേസിൽ കുറ്റവാളികളായി കണ്ടെത്തുന്നവരെ രാസഷണ്ഡീകരണം (Chemical Castration) നടത്താനുള്ള നിയമത്തിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയതായി റിപ്പോർട്ട്. ഫെഡറൽ കാബിനറ്റ് മീറ്റിംഗിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് വ്യക്തമാകുന്നത്.
ഇതൊരു ഗുരുതരമായ വിഷയമാണെന്നും നടപ്പിലാക്കാൻ വൈകുന്നത് അനുവദിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. ബവലാത്സംഗക്കേസുകൾ പെട്ടന്ന് കണ്ടെത്തുന്നതിനും സാക്ഷികൾക്ക് സംരക്ഷണം നൽകുന്നതിനും കൂടുതൽ വനിതാ പൊലീസിന്റെ സേവനം ഉറപ്പുവരുത്തുന്നതും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ പൗരന്മാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. ബലാത്സംഗത്തെ അതിജീവിച്ചവർക്ക് സധൈര്യം പരാതി നൽകാം. അവരുടെ വ്യക്തിവിവരങ്ങൾ സർക്കാർ രഹസ്യമായി സൂക്ഷിക്കും. നിയമം പാർലമെന്റിൽ ഉടൻ അവതരിപ്പിക്കുമെന്ന് തെഹ്‍രീക് ഇൻസാഫ് സെനറ്റർ ഫൈസൽ ജാവേദ് ഖാൻ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.