'കശ്മീരി'ല്‍ ഇമ്രാന്‍ ഖാന് തിരിച്ചടി; രാജ്യാന്തരകോടതിയില്‍ കേസ് നിലനില്‍ക്കില്ലെന്ന് വിദഗ്‍ധസമിതി റിപ്പോര്‍ട്ട്
അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് വിദഗ്‍ധസമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ദില്ലി: കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്ഥാന്‍റെ നീക്കത്തിന് തിരിച്ചടി. നീതിന്യായ കോടതിയിൽ പോയിട്ട് കാര്യമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ നിയോഗിച്ച വിദഗ്‍ധസമിതി റിപ്പോർട്ട് നല്കി.
അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് വിദഗ്‍ധസമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും നിരാകരിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടിൽ മാറ്റമില്ലെന്നാണ് സെക്രട്ടറി ജനറൽ വ്യക്തമാക്കിയത്.
അതിനിടെ, പാക് അധീന കശ്മിരിലെ മുസഫറബാദിൽ നടന്ന റാലിയിൽ ഇമ്രാൻ ഖാന്‍ നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു. ഒമ്പത് ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച് മോദി കശ്മീരികളെ നിയന്ത്രിക്കുകയാണ്. മോദി ഹിറ്റ്ലറുടെ നയം സ്വീകരിക്കുന്നു. താൻ കശ്മീരിൻറെ ലോക അംബാസഡറാണെന്നും ഇമ്രാൻ പറഞ്ഞു.