ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ ദയനീയമായ പരാജയം നേരിട്ടിട്ടും സൈനിക മേധാവി അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകിയ പാകിസ്ഥാൻ  സർക്കാറിന്റെ നടപടിയുടെ പേരിലാണ് ഓൺലൈനിൽ പരിഹാസം.

അപ്രതീക്ഷിത നീക്കത്തിലൂടെയാണ് പാകിസ്ഥാൻ സർക്കാർ തങ്ങളുടെ കരസേനാ മേധാവി ജനറൽ സയ്യിദ് അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയത്. സൈനിക നടപടികളിലെ വിജയത്തിന് സൈനിക കമാൻഡർമാർക്ക് സ്ഥാനക്കയറ്റം നൽകുകയാണ് പതിവെന്നിരിക്കെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ദയനീയമായ പരാജയം ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ സ്ഥാനക്കയറ്റം എന്നതാണ് പരിഹാസത്തിന് കാരണം. പാകിസ്താന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെ തകർക്കുകയും ലോകത്തിന് മുന്നിൽ അവരുടെ ഭീകരബന്ധം തുറന്നുകാട്ടുകയും ചെയ്ത ശക്തമായ ഒരു തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയിൽ നിന്ന് ലഭിച്ചത്.

Scroll to load tweet…

ഇതോടെ, യുദ്ധക്കളത്തിലെ പരാജയത്തിന് നേതൃത്വം വഹിച്ചതിന് പുറമെ സ്വന്തം രാജ്യത്തേക്ക് ഇന്ത്യൻ മിസൈലുകളും ഡ്രോണുകളും പാഞ്ഞെത്തി പാകിസ്താനിലെ വ്യോമതാവളങ്ങളെ ആക്രമിച്ചപ്പോൾ ബങ്കറിൽ അഭയം തേടുകയും ചെയ്ത ശേഷം സൈനിക ബഹുമതി ലഭിക്കുന്ന ആധുനിക സൈനിക ചരിത്രത്തിലെ ആദ്യത്തെ കരസേനാ മേധാവിയായി ജനറൽ അസിം മുനീർ മാറിയെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു. സൈനിക അട്ടിമറിക്ക് ശേഷം 1959-ൽ സ്വയം ഫീൽഡ് മാർഷൽ പദവി നൽകിയ ജനറൽ അയൂബ് ഖാൻ മാത്രമാണ് ഫീൽഡ് മാർഷൽ പദവി നേടിയ മറ്റൊരു പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ.

Scroll to load tweet…

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാൻ മറക്കാൻ ആഗ്രഹിക്കുന്ന ദുഃസ്വപ്നം
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 നിരപരാധികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് ശേഷം മെയ് ആറിന് രാത്രി ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചു. പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒൻപത് ഭീകര ക്യാമ്പുകൾ നശിപ്പിച്ചുകൊണ്ട് കൃത്യതയോടെയുള്ള ആക്രമണമായിരുന്നു ഇന്ത്യ നടത്തിയത്. പുൽവാമ ആക്രമണത്തിന്റെയും നേരത്തെ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയതിന്റെയും സൂത്രധാരന്മാർ ഉൾപ്പെടെ നൂറിലധികം ഭീകരരെ ബഹാവൽപൂരിലെയും മുരിദ്കെയിലെയും ക്യാമ്പുകളിൽ വെച്ച് ഇന്ത്യ ഇല്ലാതാക്കി.

Scroll to load tweet…

“ഞങ്ങൾ പാകിസ്താന്റെ ഹൃദയത്തിൽ പ്രഹരിച്ചു... ഭീകരരെ അവരുടെ മണ്ണിൽ സമാധാനപരമായി ശ്വാസമെടുക്കാൻ ഞങ്ങൾ ഇനി അനുവദിക്കില്ല" എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ ഇന്ത്യയിൽ ഡ്രോൺ ആക്രമണാൻ ശ്രമിച്ചെങ്കിലും, ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അത് വിജയകരമായി തടഞ്ഞു. പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ പാകിസ്ഥാനിലെ 11 വ്യോമതാവളങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി.

Scroll to load tweet…

പാകിസ്താന്റെ വ്യോമസേനയുടെ 20 ശതമാനം ആസ്തികളും നശിപ്പിക്കപ്പെടുകയും പ്രധാന റൺവേകൾ പ്രവർത്തനരഹിതമാവുകയും ഹാങ്ങറുകൾ തകർന്നടിയുകയും നിരവധി സൈനികർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യ വിശദീകരിച്ചു. പിന്നീട് ഇരവാദം ഉന്നയിക്കാനുള്ള പാകിസ്ഥാൻ ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ല. പകരം, ഭീകരരുടെ താവളമെന്ന നിലയിലുള്ള പാകിസ്താന്റെ ദീർഘകാല ചരിത്രം ഇന്ത്യ ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും ഇതൊക്കെ തങ്ങളുടെ വിജയമായി ചിത്രീകരിക്കാനും കനത്ത പരാജയം നേരിട്ടെങ്കിൽ പോലും സൈനിക നേതൃത്വത്തിലുള്ള വ്യക്തിക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്ന നടപടിക്കെതിരായാണ് വ്യാപകമായ പരിഹാസം ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം