വെനസ്വേല അതിർത്തിക്ക് സമീപം കൊളമ്പിയയിൽ സറ്റീന എയർലൈൻസിന്റെ പാസഞ്ചർ വിമാനം തകർന്നു വീണ് 15 പേർ മരിച്ചു. ഒക്കാന വിമാനത്താവളത്തിന് സമീപമുള്ള പർവത മേഖലയിലാണ് എച്ച് കെ 4709 വിമാനം തകർന്നത്.  

ബോഗോട്ട: പാസഞ്ചർ വിമാനം കൊളംബിയയിൽ തകർന്നുവീണുണ്ടായ അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു. വെനസ്വേല അതിര്‍ത്തിക്ക് സമീപം ചെറിയ വാണിജ്യ വിമാനമാണ് തകര്‍ന്നുവീണത്. സറ്റീന വിമാന കമ്പനിയുടെ എച്ച് കെ 4709 വിമാനമാണ് ഒക്കാനയിലെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ട്മുമ്പ് തകര്‍ന്നു വീണത്. അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുര്‍ഘടമായ പര്‍വതമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം ബുധനാഴ്ച്ച രാവിലെ 11:42 നാണ് കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്നത്. 11:54 ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊളംബിയന്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടി അംഗവും നിയമസഭാ സ്ഥാനാര്‍ഥിയും ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം.