Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ ലംഘിച്ചു; അറസ്റ്റിൽ നിന്ന് രക്ഷപെടാൻ 'മരിച്ച്' അഭിനയിച്ച് മേയർ

കൊവിഡ് വ്യാപനം അതി​ഗുരുതരമാകുന്ന സമയത്ത് മേയറുടെ ഈ പ്രവർത്തി വൻവിമർശനത്തിന് കാരണമായിത്തീർന്നിരിക്കുകയാണ്.

peru mayor pretending to death for escaping arrest
Author
Chile, First Published May 27, 2020, 11:33 AM IST

ചിലി: കൊവിഡ് വ്യാപനത്തോടെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് നേരിടേണ്ടി വന്നേക്കാവുന്ന അറസ്റ്റ് ഒഴിവാക്കാൻ മരിച്ചതായി അഭിനയിച്ച് പെറുവിലെ മേയർ. പെറുവിലെ ടന്റാര ന​ഗരത്തിലെ മേയറായ ജെയ്മെ റോളാൻഡോ ഉർബിന ടോറസാണ് മുഖാവരണം ധരിച്ച്, ശവപ്പെട്ടിക്കുള്ളിൽ മരിച്ചത് പോലെ കണ്ണടച്ച് കിടന്ന് പൊലീസിനെ കബളിപ്പിക്കാൻ ശ്രമം നടത്തിയത്. തിങ്കളാഴ്ച രാത്രി കർഫ്യൂ നിയമങ്ങൾ ലംഘിച്ച് സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകുകയും മദ്യപിക്കുകയും ചെയ്തതിനെ തുടർന്നാണ് മേയറെ അറസ്റ്റ് ചെയ്യാൻ‌ പൊലീസ് എത്തിയത്. ഈ ഫോട്ടോ അപ്പോൾ എടുത്തതാണ് എന്നാണ് ഈവനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇദ്ദേഹം മരണം അഭിനയിക്കുന്ന ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. കൊവിഡ് വ്യാപനം അതി​ഗുരുതരമാകുന്ന സമയത്ത് മേയറുടെ ഈ പ്രവർത്തി വൻവിമർശനത്തിന് കാരണമായിത്തീർന്നിരിക്കുകയാണ്.  ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പൊലീസ് അറിയിച്ചു. പൊലീസ് തന്നെയാണ് മേയർ ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്ന ചിത്രം പുറത്തുവിട്ടത്. 

കൊവിഡ് രോ​ഗബാധയെ കൈകാര്യം ചെയ്യുന്നതിൽ ഇദ്ദേഹം വൻപരാജയമാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ വിമർശനം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വെറും എട്ട് ദിവസം മാത്രമാണ് അദ്ദേഹം ടന്റാരയിൽ ഉണ്ടായിരുന്നത്. പൊതു സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ന​ഗരത്തിൽ നടപ്പിലാ‍ക്കിയിട്ടില്ല. ബ്രസീലിന് ശേഷം കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സൗത്ത് അമേരിക്കൻ രാജ്യങ്ങളിലൊന്നാണ് പെറു. ഒരു ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. മൂവായിരത്തിലധികം പേർ മരിച്ചു. പതിനായിരക്കണക്കിന് ജനങ്ങൾക്കാണ് കൊവിഡ് ബാധയെ തുടർന്ന് തൊഴിൽ നഷ്ടമായിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios