റഷ്യ - യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗ്രോഡ‍് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായതെന്നാണ് വിവരം
മോസ്കോ: റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് 70 ലേറെ പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രൈൻ സൈനികരാണെന്നാണ് വിവരം. റഷ്യയുടെ ഐ എൽ 76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഷ്യ - യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗ്രോഡ‍് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായതെന്നാണ് വിവരം. തടവുകാരെ കൈമാറ്റം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിലെ 6 ക്രൂ മെമ്പർമാരും 3 റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിനകത്തുണ്ടായിരുന്നതായി റഷ്യൻ ഡിഫൻസ് മിനിസ്ട്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ഇങ്ങനെ
അതേസമയം സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിന്‍റെ യഥാർത്ഥ കാരണമെന്താണെന്ന ചോദ്യത്തിന് ഇനിയും കൃത്യമായ മറുപടി ഉണ്ടായിട്ടില്ല. യുക്രൈനെതിരെ റഷ്യ ആരോപണം ഉന്നയിക്കുമ്പോൾ, യുക്രൈന്‍റെ കുറ്റപ്പെടുത്തൽ റഷ്യക്കെതിരെയാണ്. യുക്രൈൻ സൈനികർ വിമാനം മിസൈൽ അയച്ചു തകർത്തത് ആണെന്നാണ് റഷ്യയുടെ ആരോപണം. റഷ്യ യുദ്ധത്തടവുകാരായി പിടികൂടിയ യുക്രൈൻ സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. റഷ്യ - യുക്രൈൻ അതിർത്തി മേഖലയായ ബൽഗൊറോഡിൽ ആണ് ഇലയൂഷിന് 76 സൈനിക വിമാനം തകർന്നുവീണത്. റഷ്യയുടെ ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. യുദ്ധത്തടവുകാരായ 65 യുക്രൈൻ സൈനികരാണെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 65 യുക്രൈൻ സൈനികരെ കൂടാതെ വിമാന ജീവനക്കാർ അടക്കം മറ്റ് ഒൻപത് പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രവിശ്യാ ഗവർണർ അറിയിച്ചു.
യുദ്ധത്തടവുകാരെ യുക്രൈന് കൈമാറാനായി കൊണ്ടുപോകുമ്പോൾ വിമാനം യുക്രൈൻ സൈന്യം മിസൈൽ അയച്ചു തകർത്തു എന്നാണ് റഷ്യയുടെ വാദം. പ്രതിരോധകാര്യ സമിതിയിൽ അംഗങ്ങളായ റഷ്യൻ എം പിമാരാണ്, യുക്രൈൻ മിസൈൽ ഇട്ടാണ് വിമാനം തകർത്തത് എന്ന് ആരോപിച്ചത്. ഇതിനോട് യുക്രൈൻ പ്രതികരിച്ചിട്ടില്ല. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി റഷ്യ അറിയിച്ചു. പ്രതിരോധ മേഖലയിലെ ചരക്കുനീക്കത്തിനും സൈനികരെ കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഇലയൂഷിന് 76 വിമാനത്തിൽ 95 പേർക്കുവരെ യാത്ര ചെയ്യാം. റഷ്യയുടെ ആക്രമണവും യുക്രൈൻ പ്രത്യാക്രമണം ശക്തമായി നടക്കുന്ന സ്ഥലത്താണ് അപകടം. അതിനാൽ തന്നെ വിമാനം തകരാനുള്ള യഥാർത്ഥ കാരണം വെളിപ്പെടാൻ സമയം എടുത്തേക്കും.
